4 ആഡംബര അപ്പാര്‍ട്‌മെന്റുകള്‍ വിറ്റ് നേടിയത് കോടികള്‍

ലോഖണ്ഡ്വാല മേഖലയിലെ മുന്‍നിര റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സായ ഒബ്രോയി സ്‌കൈ ഗാര്‍ഡന്‍സ് പ്രോജക്ടില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് പ്രിയങ്ക ചോപ്ര കൈമാറിയത്.

author-image
Biju
New Update
ty

മുംബൈ : സിനിമാക്കാരുടെ ആസ്തി വിവരങ്ങള്‍ എന്നും ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണല്ലോ... അസൂയാലുക്കള്‍ ഗോസിപ്പുകള്‍ പ്രചരിപ്പിച്ച് അതിനെയങ്ങ് നശിപ്പിക്കുകയും ചെയ്യും. പക്ഷെ കാലം മാറിയപ്പോള്‍ എല്ലാത്തിനും കണക്കുവന്നു. അത്തരൊരു കണക്ക് ഇപ്പോള്‍ പുറത്തുവന്നതാണ് ബോളിവുഡിലെ ചര്‍ച്ച.

മുംബൈ അന്ധേരി വെസ്റ്റ് മേഖലയില്‍ തന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നാല് അപ്പാര്‍ട്ട്‌മെന്റുകള്‍ ഒറ്റയടിക്ക് വിറ്റ് കോടികള്‍ നേടിയിരിക്കുകയണ് നടി പ്രിയങ്ക ചോപ്ര. 

ലോഖണ്ഡ്വാല മേഖലയിലെ മുന്‍നിര റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സായ ഒബ്രോയി സ്‌കൈ ഗാര്‍ഡന്‍സ് പ്രോജക്ടില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് പ്രിയങ്ക ചോപ്ര കൈമാറിയത്.  പ്രീമിയം പ്രോപ്പര്‍ട്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്. എല്ലാ ഇടപാടുകളും ചേര്‍ത്ത് 16.17 കോടി രൂപ താരത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ 18, 19 നിലകളിലായാണ് നാല് അപ്പാര്‍ട്ട്‌മെന്റുകളും സ്ഥിതിചെയ്യുന്നത്. ഇവയില്‍ മൂന്നെണ്ണം ഓരോ നിലയില്‍ മാത്രമായി സ്ഥിതിചെയ്യുന്ന യൂണിറ്റുകളാണ്. എന്നാല്‍ നാലാമത്തെ അപ്പാര്‍ട്ട്‌മെന്റ് രണ്ടു നിലകളിലായി വ്യാപിച്ചുകിടക്കുന്ന യൂണിറ്റാണ്.

പതിനെട്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന ആദ്യ അപ്പാര്‍ട്ട്‌മെന്റിന്റെ ബില്‍റ്റ് അപ്പ് ഏരിയ 1075 ചതുരശ്രഅടിയാണ്. 3.45 കോടി രൂപയ്ക്കാണ് ഈ  അപ്പാര്‍ട്ട്‌മെന്റ് കൈമാറിയത്. 17.26 ലക്ഷം രൂപ പുതിയ ഉടമ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ കെട്ടിവച്ചു. രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റ് പതിനെട്ടാം നിലയില്‍ തന്നെയാണുള്ളത്. 885 ചതുരശ്ര അടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം.  2.85 കോടി രൂപ ഇതിന് വിലയായി ലഭിച്ചു. 14.25  ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി. 

19-ാം നിലയില്‍ സ്ഥിതി ചെയ്യുന്ന മൂന്നാമത്തെ അപ്പാര്‍ട്ട്‌മെന്റിന് 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. 3.52 കോടി രൂപയ്ക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വിറ്റത്. ഈ ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 21. 12 ലക്ഷം രൂപയാണ്. 18, 19 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ യൂണിറ്റ് 6.35 കോടി രൂപയ്ക്കാണ് പ്രിയങ്ക ചോപ്ര വിറ്റത്. ഈ യൂണിറ്റിന് മാത്രം 31.75 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അടയ്‌ക്കേണ്ടി വന്നു. പ്രിയങ്ക ചോപ്രയ്ക്കു വേണ്ടി അമ്മ മധു ചോപ്രയാണ് ഇടപാടുകള്‍ നടത്തിയത്.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളില്‍ മുന്‍നിരയിലാണ് പ്രിയങ്ക ചോപ്രയുടെ സ്ഥാനം. വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പ്രിയങ്ക ചോപ്ര മുന്‍പും ഏര്‍പ്പെട്ടിട്ടുണ്ട്. പുണെയില്‍ പ്രിയങ്ക ചോപ്രയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള  ബംഗ്ലാവ് കഴിഞ്ഞവര്‍ഷം അര്‍ബന്‍ നൊമാഡ്‌സ് കമ്മ്യൂണിറ്റി എന്ന സ്ഥാപനത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപ വാടകയ്ക്ക് വിട്ടു നല്‍കിയിരുന്നു. 2023 ലാകട്ടെ ലോഖണ്ഡ്വാല കോംപ്ലക്‌സിലെ ഒഷിവാരയിലുള്ള രണ്ട് പെന്റ് ഹൗസുകള്‍ ആറുകോടി രൂപയ്ക്കാണ് പ്രിയങ്ക കൈമാറിയത്.

mumbai priyanka chopra