അസിസ്റ്റന്റ് ആയി തന്നോടൊപ്പം കൂടിയ ഷൈൻ ടോം ചാക്കോ ഇന്ന് മയക്കുമരുന്ന് കേസിൽ പ്രതിയായി കാണുമ്പോൾ ദുഃഖമുണ്ടെന്ന് സംവിധായകൻ കമൽ. ഷൈൻ ടോം ചാക്കോയെ കുട്ടിക്കാലം മുതൽ അറിയാം, ഷൈനിനു സിനിമയോടുള്ള താല്പര്യം വീട്ടുകാരാണ് തന്നോട് പറഞ്ഞത്.
സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയ ഷൈൻ ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നത് ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും മറ്റുപലരുടെയും അസിസ്റ്റന്റായി കൊച്ചിയിലേക്ക് മാറിയതിനു ശേഷമാണ് പലതരം ലഹരികൾക്ക് അടിമപ്പെട്ടിട്ടുണ്ടാവുക എന്നും കമൽ പറയുന്നു. ഷൈൻ ടോം ചാക്കോ എപ്പോഴും ഓടിനടക്കുന്നതാണ് കണ്ടിട്ടുള്ളത്, സെറ്റിലേക്ക് പിന്നിൽ കൂടി വരുക, ഹോട്ടലിന്റെ മതിൽ ചാടുക, കാറിലേക്ക് ഓടിക്കയറുക തുടങ്ങി എപ്പോഴും ഓടിച്ചാടിനടക്കുന്ന ആളായിരുന്നു ഷൈൻ.
നായകനായി അഭിനയിച്ച സിനിമകൾളുടെ സെറ്റിൽ ഷൈൻ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, ഷൈൻ കാരണം ഷൂട്ടിങ്ങിന് തടസവും നേരിട്ടിട്ടില്ല.ലഹരി ഉപയോഗിക്കുന്നതായി രണ്ടുപേരുടെ പേരുകൾ മാത്രമാണ് പറയപ്പെടുന്നതെങ്കിലും സിനിമയിൽ അസിസ്റ്റന്റ് മുതൽ ആർട്ടിസ്റ്റുകൾ വരെ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കമൽ പറയുന്നു. ഷൈൻ ഉൾപ്പടെ ലഹരി ഉപയോഗിക്കുന്ന എല്ലാവർക്കും ചികിത്സ നൽകി ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരണമെന്നും സംഭവത്തിന്റെ ഗൗരവം ഷൈനിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കമൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
‘‘ഷൈൻ ടോം ചാക്കോ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ആ കുടുംബവുമായി വളരെ അടുത്ത ബന്ധം എനിക്കും എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു. കുറച്ചുകാലം അവരുടെ അയൽവാസികളായിരുന്നു ഞങ്ങൾ. അവിടെ നിന്ന് താമസം മാറിക്കഴിഞ്ഞ് കുറേക്കാലം അവരെ കണ്ടിട്ടില്ല.
പിന്നീടൊരിക്കൽ ഞാൻ തൃശൂരിൽ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും ഷൈനിനെയും കുടുംബത്തെയും കാണുന്നത്. അന്ന് ഷൈന്‍ പത്തിലാണ് പഠിക്കുന്നത്. ഷൈനിനു സിനിമയോട് വളരെ താത്പര്യമുണ്ടെന്ന് ഷൈനിന്റെ അച്ഛൻ എന്നോട് പറഞ്ഞു.
ഞാൻ പറഞ്ഞത് പഠനം കഴിയട്ടെ എന്നാണ്. ഷൈൻ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് വീണ്ടും എന്നെ വന്നു കണ്ടു സിനിമയിൽ പ്രവർത്തിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നീ പോയി ഡിഗ്രി ഒക്കെ പൂർത്തിയാക്കിയിട്ടു വരൂ. പിന്നീട് ‘നമ്മൾ’ എന്ന സിനിമ ചെയ്യുമ്പോൾ തൃശൂരുള്ള ലൊക്കേഷനിലേക്ക് ഷൈൻ വന്നു. സിനിമ പഠിക്കാൻ അനുവദിക്കണം, തനിക്കൊന്നും തരേണ്ട എന്നൊക്കെ പറഞ്ഞു, അങ്ങനെ ഷൈനിനോട് ഞങ്ങളുടെ സെറ്റിൽ കൂടിക്കൊള്ളാൻ ഞാനും സമ്മതിച്ചു. അവിടെയായിരുന്നു സിനിമയിലേക്കുള്ള ഷൈനിന്റെ എൻട്രി.
സെറ്റില്‍ എല്ലാവര്‍ക്കും ഷൈനിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു വളരെ വേഗത്തില്‍ നല്ലൊരു അസിസ്റ്റന്‍റ് ആയി ഷൈന്‍ മാറി. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ മാനേജ് ചെയ്യാനും അവരോട് ഇടപെടാനും ഷൈനിന് വളരെ നല്ല പാടവമായിരുന്നു. ഷൈൻ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകുന്ന കലാകാരനായി മാറുമെന്ന് തന്നെ ഞാൻ കണക്കുകൂട്ടി.
അന്നൊന്നും ഷൈന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. എന്നോടൊപ്പം ആറേഴ് സിനിമകളിൽ പ്രവർത്തിച്ചതിനു ശേഷം ഷൈൻ മറ്റു സംവിധായകർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. പലരോടൊപ്പം പ്രവർത്തിക്കുന്നത് പുതിയ കാര്യങ്ങൾ പഠിക്കാൻ ഷൈനിനെ സഹായിക്കുമല്ലോ എന്ന് ഞാനും കരുതി.
പക്ഷേ കൊച്ചിയിലേക്ക് ചേക്കേറിയ ഷൈൻ ലഹരിയുടെവഴിയിലേക്ക് നീങ്ങി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറേനാൾ ഷൈനിനെ കണ്ടിട്ടേയില്ല. കൊച്ചിയിലെ സ്ഥിരതാമസവും പലരോടൊപ്പമുള്ള അടുപ്പവും ഷൈനിനെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിച്ചിട്ടുണ്ടാകാം. ഷൈന്‍ ഏതെങ്കിലുമൊക്കെ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുകയാണെന്നാണ് ഞാന്‍ കരുതിയത്.