'ഫ്രാൻസിസ് ഇട്ടിക്കോരയെന്ന' നോവൽ സിനിമയായാൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെയും ഇട്ടിക്കോരയായി സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ടി.ഡി.രാമകൃഷ്ണൻ.
കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ വെച്ചാണ് ടി.ഡി ഇക്കാര്യം പങ്കുവെച്ചത്.ഇട്ടിക്കോര സിനിമയാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു സബ്ജക്റ്റാണ്.നോവൽ പുറത്തിറങ്ങിയ സമയത്തെ ആദ്യ വായനക്കാരിൽ ഒരാളാണ് മമ്മൂട്ടി.അദ്ദേഹം ഇട്ടിക്കോര വായിക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടും.ഇട്ടിക്കോര പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങൾക്കുള്ളിലാണ് ഒറ്റപ്പാലത്തെ ഒരു സിനിമ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പുസ്തകം സമ്മാനിക്കുന്നത്.പിന്നീട് അദ്ദേഹമത് വായിച്ചിരുന്നു.ആ കാലം മുതലാണ് മമ്മൂട്ടിയുമായുള്ള സൗഹൃദം വളർന്നത്,ഭ്രമയുഗം എന്ന ചിത്രത്തിന് സംഭാഷണങ്ങൾ എഴുതാൻ അവസരം ലഭിക്കുന്നതും അങ്ങനെയാണ് .
ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര.ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മാധ്യമം ആഴ്ചപ്പതിപ്പിലുമാണ് പ്രസിദ്ധീകരിക്കുന്നത്.ഫ്രാൻസിസ് ഇട്ടിക്കോരയുടെ സന്തതിപരമ്പരയിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച് അമേരിക്കയിലെ ബ്രൂക്ക്‌ലീനിനേയ്ക്കു കുടിയേറിപ്പാർത്ത സേവ്യർ ഫെർണൻഡസ് ഇട്ടിക്കോര എന്ന 24-കാരനെ അവതരിപ്പിച്ചാണ് നോവൽ ആരംഭിക്കുന്നത്.