കൈയടി നേടി കരം

പരാജയപ്പെട്ട ഒരു മിഷന്റെ പേരില്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനാവേണ്ടി വന്ന മുന്‍ പട്ടാളക്കാരനാണ് ദേവ് മഹേന്ദ്രന്‍. അച്ഛനുമായുള്ള പ്രശ്‌നങ്ങള്‍, ആദ്യ പ്രണയത്തിലെ ദുരന്തം എന്നിവയൊക്കെ ആദ്യ പകുതിയില്‍ കടന്നുപോകുന്നു

author-image
Biju
New Update
karam

കൊച്ചി: വിനീത് ശ്രീനിവാസന്‍ തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി ഒരു ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രമാണ് 'കരം'. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ എന്ന പ്രതീക്ഷ നല്‍കികൊണ്ട് തിയേറ്ററിലെത്തിയ ചിത്രം, ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവം നല്‍കുന്നതില്‍ പരാജയപ്പെടുകയാണ്. 

പരാജയപ്പെട്ട ഒരു മിഷന്റെ പേരില്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനാവേണ്ടി വന്ന മുന്‍ പട്ടാളക്കാരനാണ് ദേവ് മഹേന്ദ്രന്‍. അച്ഛനുമായുള്ള പ്രശ്‌നങ്ങള്‍, ആദ്യ പ്രണയത്തിലെ ദുരന്തം എന്നിവയൊക്കെ ആദ്യ പകുതിയില്‍ കടന്നുപോകുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ താരയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ദേവ്, ഭാര്യയുടെ കോണ്‍ഫറന്‍സിനായി ലെനാര്‍ക്കോ എന്ന വിദേശ രാജ്യത്ത് എത്തുന്നു. അവിടെ വെച്ച് അപ്രതീക്ഷിതമായി ദേവ് ഒരു വലിയ പ്രശ്‌നത്തില്‍ അകപ്പെടുന്നു. ഈ പ്രതിസന്ധികളെ മറികടക്കാന്‍ ദേവിനും കുടുംബത്തിനും സാധിക്കുമോ എന്നതാണ് 'കരം' പറയുന്നത്.

ദേവ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്തത് നോബിള്‍ ബാബു തോമസ് ആണ്. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച റോളുകള്‍ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. 

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ചിത്രത്തിലുണ്ട്. പക്ഷേ, ഇവാന്‍ ആശാന്റെ വില്ലന്‍ വേഷം വേണ്ടത്ര ഏശിയില്ല, പ്രേക്ഷകരില്‍ ഒരു ചലനവും ഉണ്ടാക്കാതെ പോവുകയാണ് ഈ ദുര്‍ബല കഥാപാത്രം.

നിര്‍ഭാഗ്യവശാല്‍, ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് ദുര്‍ബലവും ഡെപ്ത്ത് ഇല്ലാത്തതുമായ തിരക്കഥയാണ്. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലോ കഥാപരിസരങ്ങളിലോ ഒരു കെട്ടുറപ്പില്ലായ്മ അനുഭവപ്പെടുന്നു. ഇത് കാരണം കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് വൈകാരികമായ ഒരു അടുപ്പം സ്ഥാപിക്കാന്‍ സാധിക്കുന്നില്ല. 'ബ്ലഡി ഇമോഷണല്‍' ആയ ഇന്ത്യക്കാര്‍ എന്ന് പലകുറി ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും കരത്തില്‍ മിസ്സാവുന്നത് ആ ഇമോഷണല്‍ കണക്ഷന്‍ തന്നെയാണ്.  ത്രില്ലര്‍ ചിത്രത്തിന് ആവശ്യമായ ആകാംക്ഷ നിലനിര്‍ത്താനും തിരക്കഥയ്ക്ക് കഴിയുന്നില്ല. നായകന് ഹീറോ പരിവേഷം നല്‍കാനായി ചേര്‍ത്ത ചില രംഗങ്ങളും അനാവശ്യമായി തോന്നി. 

തിരക്കഥ പരാജയപ്പെടുമ്പോഴും ചിത്രത്തിന്റെ സാങ്കേതിക വശങ്ങള്‍ മികച്ചുനില്‍ക്കുന്നുണ്ട്. ജോമോന്‍ ടി. ജോണ്‍ന്റെ സിനിമോട്ടോഗ്രാഫി ശ്രദ്ധേയമാണ്. മനോഹരമായ ലൊക്കേഷനുകളും മികച്ച എഡിറ്റിംഗും കാഴ്ചയ്ക്ക് ഫ്രഷ്നസ് നല്‍കുന്നു. ഷാന്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നു. എന്നാല്‍, ഈ സാങ്കേതിക മികവുകള്‍ക്കൊന്നും ദുര്‍ബലമായ തിരക്കഥയെ രക്ഷിക്കാന്‍ സാധിക്കുന്നില്ല.  

വിനീത് ശ്രീനിവാസന്‍ തന്റെ പതിവ് രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ തയ്യാറായതിന്റെ ഫലമാണ് 'കരം'. ഈ പുതിയ ചുവടുമാറ്റം ഒരു പോസിറ്റീവ് കാര്യമായി കാണാമെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള അനുഭവം ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തുന്നത്.

വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ മെറിലാന്‍ഡ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മാറി ചിന്തിക്കാന്‍ സംവിധായകന്‍ ശ്രമിച്ചെങ്കിലും, ഓര്‍ത്തുവെക്കാന്‍ കഴിയുന്നതോ പ്രേക്ഷകരെ ആകാംഷയോടെ പിടിച്ചിരുത്തുന്നതോ ആയ കാര്യങ്ങളൊന്നും 'കരം' സമ്മാനിക്കുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഒരുതവണ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.

vineeth sreenivasan