മാറ്റം ആവശ്യപ്പെട്ടത് നിര്‍മാതാക്കള്‍ തന്നെയെന്ന് വിവരം

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആര്‍എസ്എസ് എമ്പുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓര്‍ഗനൈസറിലെ കുറ്റപ്പെടുത്തല്‍.

author-image
Biju
New Update
FD

തിരുവനന്തപുരം: മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.

ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. 

മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും സംഘടനക്കുണ്ട്. 

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആര്‍എസ്എസ് എമ്പുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓര്‍ഗനൈസറിലെ കുറ്റപ്പെടുത്തല്‍. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. 

എ ജയകുമാര്‍, ജെ നന്ദകുമാര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമര്‍ശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാര്‍ട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥിന്റെ പ്രതികരണം ഉണ്ടായത്. 

വിവാദങ്ങള്‍ക്കിടെയാണ് എംപുരാന്റെ സെന്‍സര്‍ രേഖാ പുറത്തുവന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍െ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ആര്‍എസ്എസ് നോമിനികള്‍ കൂടിയുള്ള ബോര്‍ഡ് രണ്ട് കട്ട് മാത്രം നിര്‍ദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തില്‍ കൂടുതല്‍ കട്ട് നിര്‍ദ്ദേശിക്കണമെന്നാണ് ചില ആര്‍എസ്എസ് നേതാക്കളുടെ നിലപാട്.

Empuraan