എമ്പുരാന്‍: റീ എഡിറ്റ് പ്രദര്‍ശനം ആരംഭിച്ചു

സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേരു മാറ്റി. 'ബാബ ബജ്‌റംഗി' എന്ന ബല്‍രാജ് എന്ന പേര് പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ 'ബല്‍ദേവ്' എന്നാണു മാറ്റം വരുത്തിയിരിക്കുന്നത്.

author-image
Biju
New Update
empuraan release announce

തിരുവനന്തപുരം: 'എമ്പുരാന്‍' സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം ആര്‍ടെക് മാളില്‍ 11.25നുള്ള ഷോയില്‍ റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്. പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇന്നു ലോഡ് ചെയ്യും. 

സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ സീനുകള്‍ മുറിച്ചുനീക്കി. പേര് ഉള്‍പ്പെടെ 24 മാറ്റങ്ങളാണുള്ളത്. പേരിലെ മാറ്റം ചിത്രത്തില്‍ 14 ഇടങ്ങളിലുണ്ട്. ഇത്തരത്തില്‍ വിശദമായി കണക്കുകൂട്ടുമ്പോള്‍ മൊത്തം 38 ഇടങ്ങളില്‍ മാറ്റമുണ്ട്. 

ദൃശ്യങ്ങളില്‍ 13 വെട്ടും വര്‍ഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിലാണ്. ഇവിടെ കൃത്യം കാലഘട്ടം പരാമര്‍ശിക്കുന്നതു മാറ്റി 'കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്' എന്നാക്കി. കലാപ ഭാഗത്തെ ഒരു കൊലപാതക ദൃശ്യവും പ്രധാന വില്ലന്‍ ഉള്‍പ്പെട്ട 2 ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്നങ്ങളുടെ പശ്ചാത്തലമുള്ള സീനുകളും ഒഴിവാക്കി. ആദ്യ പകുതിയില്‍ വില്ലനും മുഖ്യ സഹായിയും തമ്മിലുളള സംഭാഷണത്തിലെ 13 സെക്കന്‍ഡും വെട്ടി.

സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേരു മാറ്റി. 'ബാബ ബജ്‌റംഗി' എന്ന ബല്‍രാജ് എന്ന പേര് പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ 'ബല്‍ദേവ്' എന്നാണു മാറ്റം വരുത്തിയിരിക്കുന്നത്. തുടക്കത്തിലെ നന്ദികാര്‍ഡില്‍നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും പേര് ഒഴിവാക്കി. 

പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയെക്കുറിച്ചു പറയുന്നിടത്ത് ശബ്ദം മ്യൂട്ട് ചെയ്തു. വാഹനത്തില്‍ എന്‍ഐഎയുടെ ബോര്‍ഡ് കാണിക്കുന്ന ദൃശ്യവും ഒഴിവാക്കി.

ദൈര്‍ഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. അവധിദിനമായിരുന്നിട്ടും ഞായറാഴ്ച റീഎഡിറ്റഡ് പതിപ്പ് കണ്ട് സെന്‍സര്‍ ബോര്‍ഡ് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

Empuraan