ഡാന്‍സിന്റെ മായാലോകം തീര്‍ത്ത് മൂണ്‍വാക്ക്

സ്റ്റെപ്പ് അപ്പ് 3D, എനിബഡി കാന്‍ ഡാന്‍സ് പോലുള്ള ചിത്രങ്ങള്‍ വന്നപ്പോള്‍ പലരും, പ്രത്യേകിച്ച് നൃത്തത്തെ സ്‌നേഹിക്കുന്നവര്‍ ചോദിച്ചുകാണും ഇനിയെപ്പോഴാണ് ഇതുപോലൊരു ചിത്രം മലയാളത്തിലുമെന്ന്. അവര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് മൂണ്‍വാക്ക് എന്ന ചിത്രം

author-image
Sneha SB
New Update
moon

ഡാന്‍സ് എന്ന അത്ഭുതം നമ്മുടെ ജീവിതത്തെ ഇത്രമേല്‍ സ്വാധീനിച്ച ഈ കാലഘട്ടത്തില്‍ ഈ ചിത്രം ഒരു അത്ഭുതം തന്നെയാണ്.
മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മൂവ് വാക്ക് തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിക്കുന്നു.
സ്റ്റെപ്പ് അപ്പ് 3D, എനിബഡി കാന്‍ ഡാന്‍സ് പോലുള്ള ചിത്രങ്ങള്‍ വന്നപ്പോള്‍ പലരും, പ്രത്യേകിച്ച് നൃത്തത്തെ സ്‌നേഹിക്കുന്നവര്‍ ചോദിച്ചുകാണും ഇനിയെപ്പോഴാണ് ഇതുപോലൊരു ചിത്രം മലയാളത്തിലുമെന്ന്. അവര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് മൂണ്‍വാക്ക് എന്ന ചിത്രം. . നിരവധി പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
അടിമുടി ഡാന്‍സ് നമ്പറുകള്‍ നിറഞ്ഞ ഫീല്‍ ഗുഡ് ചിത്രം. മൂണ്‍വാക്കിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.നൃത്തത്തെ പ്രത്യേകിച്ച് ബ്രേക്ക് ഡാന്‍സിനെ അതിരറ്റ് സ്‌നേഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാരായ കൗമാരക്കാരുടെ കഥയാണ് മൂണ്‍വാക്ക് പറയുന്നത് .മൂണ്‍വാക്കിലെന്നപോലെ ഇവരുടെ ജീവിതത്തിലെ ഉയര്‍ച്ചകളുടേയും താഴ്ചകളുടേയും ആവിഷ്‌കാരമാണ് ഈ വിനോദ് എ.കെ ചിത്രം.1992-ആണ് കഥാപശ്ചാത്തലം. തിരുവനന്തപുരത്തെ തീരദേശഗ്രാമത്തില്‍നിന്നുള്ള ഒരുപറ്റം കോളേജ് വിദ്യാര്‍ത്ഥികള്‍ ബ്രേക്ക് ഡാന്‍സിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.തുടര്‍ന്ന് ഈ നൃത്തരൂപം സ്വയം പഠിക്കാനുള്ള അവരുടെ ശ്രമമാണ് പിന്നീട് കാണുന്നത്. ഇടയ്ക്കിടെ പലതരം വെല്ലുവിളികളും ഈ കൗമാരക്കാര്‍ക്ക് നേരിടേണ്ടിവരുന്നു.അതിനെ അവര്‍ സ്വയം ആര്‍ജിച്ച കഴിവുകൊണ്ട് മറികടന്ന് വിജയം നേടുന്നതാണ് മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ ആകെത്തുക.തിരുവനന്തപുരമാണ് പശ്ചാത്തലമെന്നതിനാല്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും ഈ നാട്ടുഭാഷയാണ്..
സിനിമ സമര്‍പ്പിച്ചിരിക്കുന്നത് ഇതിഹാസം മൈക്കിള്‍ ജാക്‌സണാണ്. സിനിമയുടെ പേരില്‍പ്പോലും ആ ആരാധന പ്രകടം.കേരളത്തിലെ ഒരു കാലം അടയാളപ്പെടുത്തുന്ന ചിത്രമാണ് മൂണ്‍വാക്ക് എന്നുപറയാം.കേരളത്തില്‍ ബ്രേക്ക് ഡാന്‍സ് തരംഗമായി വന്ന കാലഘട്ടം.മൈക്കിള്‍ ജാക്‌സണും ത്രില്ലറും ഡേഞ്ചറസുമെല്ലാം കേരളത്തിലെ യുവാക്കള്‍ സിരകളില്‍ കൊണ്ടുനടന്നിരുന്ന ആ കാലത്തെയാണ് മൂണ്‍വാക്ക് വീണ്ടും ഓര്‍മിപ്പിക്കുന്നത്.ബ്രേക്ക് ഡാന്‍സിന്റേതായ നൊസ്റ്റാള്‍ജിയ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ വിനോദ് എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും വിജയിച്ചിരിക്കുന്നു എന്നുപറയണം.

സിനിമയിലെ ഓരോ ഫ്രെയിമും ബ്രേക്ക് ഡാന്‍സുമായി ചേര്‍ത്തുവെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.പുതുമുഖങ്ങളാണ് പ്രധാനവേഷത്തില്‍.നമ്മുടെയൊക്കെ അയല്‍വീടുകളിലുള്ളവര്‍ എന്ന് തോന്നിക്കുന്ന രീതിയിലാണ് ഇവരെ അവതരിപ്പിച്ചിരിക്കുന്നത്.കൂട്ടത്തില്‍ സിബു കുട്ടപ്പന്‍ അവതരിപ്പിച്ച സുരയെ ഒന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു ഷിഫ്റ്റ് സംഭവിക്കുന്നത് സുരയ്ക്കാണ്.പ്രധാനകഥാപാത്രങ്ങളുടെയെല്ലാം ഡാന്‍സ് മൂവ്‌മെന്റ്‌സും കയ്യടിയര്‍ഹിക്കുന്നതാണ്.
ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ബ്രേക്ക് ഡാന്‍സും കേട്ടാല്‍ അറിയാതെ കയ്യടിച്ചുപോകുന്ന പാട്ടുകളുമാണ് മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ ജീവനാഡികള്‍.തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഒന്നടങ്കം കയ്യടിപ്പിക്കുന്ന പാട്ടുകള്‍ ഒരുക്കിയതിന് പ്രശാന്ത് പിള്ള എന്ന സംഗീതസംവിധായകന് സ്‌പെഷ്യല്‍ കയ്യടി കൊടുക്കാം.ക്ലൈമാക്‌സ് രംഗങ്ങളില്‍ പ്രേക്ഷകരെ ഒരുതരം ട്രാന്‍സ് മൂഡിലേക്ക് കൊണ്ടുപോവുന്നതില്‍ പ്രശാന്ത് പിള്ള വിജയിച്ചിട്ടുണ്ട്.ഡാന്‍സും പാട്ടും കണ്ട് മതിമറക്കാന്‍ മൂണ്‍വാക്കിന് ടിക്കറ്റെടുക്കാം. ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

 

New movie listin stephen Lijo Jose pellissery