2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്

നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ആസാനേ... എന്ന ആ വിളി. അംഗവിക്ഷേപങ്ങളില്ലാതെ, അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നുതന്ന ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു

author-image
Biju
New Update
gh

Kochin Haneefa

നര്‍മ്മം നിറഞ്ഞ വര്‍ത്തമാനങ്ങളിലൂടെ നന്മ നിറഞ്ഞ ജീവിതത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഔപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭവായിരുന്നു കൊച്ചിന്‍ ഹനീഫ. കൊച്ചിന്‍ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേള്‍ക്കാത്ത, അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും മലയാളിക്ക് കടന്നുപോകുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷമെത്തയരിക്കുന്നു.

2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. 

നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ആസാനേ... എന്ന ആ വിളി. അംഗവിക്ഷേപങ്ങളില്ലാതെ, അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നുതന്ന ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.

വാത്സല്യം പോലൊരു മെഗാഹിറ്റ് സിനിമയുടെ സംവിധായകനാണ് എന്ന മേല്‍വിലാസത്തിലല്ല ഹനീഫ കൊമേഡിയനായി തിളങ്ങിയത്. അതിനും മുമ്പ് പക്കാ വില്ലന്‍ വേഷങ്ങളില്‍നിന്ന് സംവിധായകനായി മാറിയപ്പോഴും ഇതായിരുന്നു സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ കാഴ്ചപ്പാട്. തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണെന്ന ഭാവം അദ്ദേഹത്തിന്റെ വാക്കിലോ നോക്കിലോ ഉണ്ടായിരുന്നില്ല.

എഴുപതുകളുടെ അവസാനമാണ്‌കൊച്ചിന്‍ ഹനീഫ സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം സെന്റ് ആര്‍ബട്‌സ് കോളജില്‍നിന്ന് ബോട്ടണി ബിരുദം നേടിയ ഹനീഫയെ വീട്ടുകാര്‍ സര്‍ക്കാര്‍ ജോലി തേടാനായി നിര്‍ബന്ധിച്ചെങ്കിലും സിനിമാമോഹങ്ങളുമായി മദ്രാസിലെത്തുകയായിരുന്നു. ദീര്‍ഘകാലത്തെ ചെന്നൈ വാസത്തിനിടയില്‍ തമിഴ് സിനിമയിലെ പ്രഗല്‍ഭരുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ശിവാജിഗണേശന്‍, കമലാഹാസന്‍, കരുണാനിധി തുടങ്ങിയ വമ്പന്‍മാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. പക്ഷേ, അതൊക്കെ നല്ല ബന്ധങ്ങളായി മാത്രം സൂക്ഷിച്ചു. 

ആ ബന്ധങ്ങളെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചില്ല. ശിവാജിഗണേശന്റെ വലിയ ആരാധകനായിരുന്ന ഹനീഫ 1970ല്‍ ശിവാജി രസികന്‍ മണ്‍ട്രം കൊച്ചിയില്‍ സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയാവുകയു ചെയ്തു. പിന്നീട് സിനിമയിലെത്തിയപ്പോള്‍ ശിവാജിയുടെ ഏറ്റവും അടുത്ത സുഹൃത്തായി.

വില്ലന്‍ നടനായി സിനിമയിലെത്തിയ അദ്ദേഹം പതുക്കെപ്പതുക്കെ സിനിമയുടെ ഓരോ മേഖലയിലേക്കും കടക്കുകയായിരുന്നു. എണ്‍പതുകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗശേഷി ഏറെ പ്രകടമായത്. തിരക്കഥാകാരനായും സംവിധായകനായും കുറെയധികം സിനിമകള്‍ കൊച്ചിന്‍ ഹനീഫയുടെ മേല്‍വിലാസത്തില്‍ എത്തി. കൊടുംവില്ലനായി സിനിമകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ്, മൂന്നുമാസങ്ങള്‍ക്ക് മുമ്പ് എന്ന സൂപ്പര്‍ഹിറ്റ് കുടുംബചിത്രം അദ്ദേഹം സംവിധാനം ചെയ്തത്.

കുടുംബപ്രേക്ഷരുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തതില്‍ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം സ്ത്രീപ്രേക്ഷരുടെ പ്രശംസ നേടിയവയായിരുന്നു. കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ഹനീഫയുടേതായിരുന്നു.

ഭീഷ്മാചാര്യ എന്ന സിനിമയ്ക്ക് ശേഷം ഹനീഫ സംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. അതിന് അദ്ദേഹം വ്യക്തമായ വിശദീകരണവും നല്കിയിരുന്നു. 'സിനിമ എന്നാല്‍ എനിക്ക് കുടുംബചിത്രങ്ങളാണ്. അല്ലാത്ത സിനിമകള്‍ സംവിധാനം ചെയ്യാന്‍ എനിക്കാവില്ല. കുടുംബസിനിമകള്‍ക്ക് വലിയ പ്രസക്തിയില്ലാത്ത ഇക്കാലത്ത് അതില്‍നിന്ന് മാറി നില്‍ക്കുകയല്ലേ ബുദ്ധി' എന്നായിരുന്നു അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.

എണ്‍പതുകളുടെ അവസാനത്തോടെ ഹനീഫയിലെ കലാകാരന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ കണ്ടത്. വില്ലനില്‍നിന്നു ഗൌരവമേറിയ സിനിമകളുടെ സംവിധായകനായി മാറിയ ഹനീഫ തനി കോമഡി കഥാപാത്രങ്ങളിലേക്കു ചുവടുമാറുകയായിരുന്നു. അതിനു തുടക്കം കുറിച്ചതാകട്ടെ കിരീടം എന്ന സൂപ്പര്‍ഹിറ്റ് സിനിമയും. കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രവും അതിന്റെ മാനറിസങ്ങളും പുതിയൊരു തരംഗമായി. ഇതോടെ ഹനീഫയെത്തേടി ഒട്ടേറെ സിനിമകളെത്തി. 

എല്ലാം ഹാസ്യത്തിന്റെ പുതിയ മുഖങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കിയ ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൌസ്, അനിയത്തിപ്രാവ്, ഹിറ്റ്‌ലര്‍, പത്രം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ നിഷ്‌കളങ്ക ഹാസ്യത്തിന്റെ പുതിയ തലങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഹനീഫയ്ക്കു കഴിഞ്ഞു. ഇതിനിടയില്‍ ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ഏറെ ഗൗരവമായ ഒരു വേഷവും ചെയ്തു. അതിന് 2001ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

മലയാളത്തില്‍ തിരക്കുള്ള നടനായിരിക്കുമ്പോഴും മികച്ച കഥാപാത്രങ്ങളാകാന്‍ തമിഴകം പലപ്പോഴും ഹനീഫയെ വിളിക്കുമായിരുന്നു. കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു.

ഇതൊരു അസാധാരണ കഥയാണ്. മലയാളികളെ ഏറ്റവും രസിപ്പിച്ച ഹാസ്യനടനും യഥാര്‍ത്ഥ ജീവിതത്തില്‍ തമാശക്കാരനല്ലാത്ത, മലയാളത്തില്‍ രണ്ട് സൂപ്പര്‍ ഹിറ്റ് കഥയെഴുതി സംവിധാനം ചെയ്ത കൊച്ചിന്‍ ഹനീഫയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത തമിഴ് ചലച്ചിത്രരംഗത്തെ അതികായനായ മുത്തുവേല്‍ കരുണാനിധിയുമായുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ. അത്ര പ്രശസ്തമല്ലാത്ത കഥ; അതിങ്ങനെ വായിക്കാം!

ഏകദേശം പത്ത്മുപ്പത്തിയഴ് കൊല്ലം മുന്‍പാണ്, ചെന്നൈയിലെ ഹോട്ടല്‍ മുറിയിലിരുന്ന് ആരോടോ ഡയലോഗ് അടിച്ച് രസിച്ചിരിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫക്ക് ഒരു ഫോണ്‍ വന്നു. പ്രശസ്ത തമിഴ് ചലച്ചിത്ര ബാനറായ പൂമ്പുഹാറിന്റെ ചെന്നെ ഓഫീസില്‍നിന്നാണ്.

വിളിച്ചയാള്‍ പറഞ്ഞു: ''ഉങ്കളെ ഉടനെ പാക്കണം.''

ഹനീഫ ഉടനെ ചോദിച്ചു: ''യാര്‍ക്ക് പാക്കണം?''

അയാള്‍ പറഞ്ഞു: ''കലൈഞ്ജര്‍ക്ക്.''

മലയാള ചിത്രമായ 'പഞ്ചാബി ഹൗസി'ല്‍ മീനിനുപകരം മനുഷ്യശരീരം കണ്ട ബോട്ട് മുതലാളി ഗംഗാധരന്‍ അന്തംവിട്ട പോലെ കൊച്ചിന്‍ ഹനീഫ വായ്‌പൊളിച്ചുപോയി. കരുണാനിധിയാണ് കാണണമെന്ന് പറയുന്നത്. വിളിച്ചത് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയില്‍നിന്നും.

കരുണാനിധിയുടെ ശത്രുവായ എം ജി ആറാണ് അപ്പോള്‍ തമിഴ്നാട് ഭരിക്കുന്നത്. കരുണാനിധി അറിയപ്പെടുന്ന തമിഴ് സിനിമ തിരക്കഥകൃത്താണ്. അദ്ദേഹത്തിന്റെ തിരക്കഥയായ 'പരാശക്തി'യിലാണ് ശിവാജി ഗണേശന്‍ ആദ്യം നടിച്ചത്. അഭിനയം ശരിയാവുന്നില്ലെന്ന് പറഞ്ഞ് സംവിധായകന്‍ ശിവാജിയെ തിരിച്ചയക്കാന്‍ നോക്കിയപ്പോള്‍ അതുതടഞ്ഞ്, ശിവാജിയെ തന്നെ തന്റെ തിരക്കഥയിലെ ഡയലോഗ് പറയിപ്പിച്ച് പടം ഹിറ്റാക്കിയ ആളാണ്. ഇതൊക്കെ അറിയാവുന്ന ഹനീഫ പൂമ്പുഹാറിന്റെ ഓഫീസിലെത്തി. ദാ ഇരിക്കുന്നു കലൈഞ്ജര്‍. ഒരു ചിരിയോടെ ഹനീഫയെ സ്വീകരിച്ചിരുത്തി. കാര്യം പറഞ്ഞു. ഹനീഫ പുളകമണിഞ്ഞു.

സംഭവം ഇതാണ്. കൊച്ചിന്‍ ഹനീഫ എഴുതി സംവിധാനം ചെയ്ത മലയാളത്തില്‍ വന്‍ വിജയം നേടിയ 'മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്' എന്ന ചിത്രം തമിഴില്‍ കലൈഞ്ജര്‍ നിര്‍മിക്കുന്നു. അത് ഹനീഫ തന്നെ സംവിധാനം ചെയ്യണം. രണ്ട് മണിക്കൂര്‍ സംസാരിച്ചുകഴിഞ്ഞപ്പോള്‍ ധാരണയായി. കരാറില്‍ ഒപ്പുവച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് കലൈഞ്ജര്‍ ഒരു സിനിമക്കുവേണ്ടി തിരക്കഥയെഴുതുന്നത്. 'പാശപ്പറവകള്‍' എന്ന ചിത്രത്തോടെ കൊച്ചിന്‍ ഹനീഫയെന്ന മലയാളി കരുണാനിധിയുടെ അടുത്ത ആളായി മാറി.

കഥാചര്‍ച്ച നടക്കുന്ന അവസരത്തില്‍ ഹനീഫ തമിഴില്‍ പേശാന്‍ ശ്രമിക്കുമ്പോള്‍ ഗ്രാമര്‍ തെറ്റും. ഉടനെ കലൈഞ്ജര്‍ പറയും, ''ഹനീഫ് മലയാളത്തിലെ പേസ്ങ്കോ എനിക്ക് തെരിയും ഞാനും എം ജി ആറും നാല്‍പ്പതു വര്‍ഷം ഒന്നാക പഴകിയതു താനെ.''

ആ സമയത്ത് കൊച്ചിന്‍ ഹനീഫ കലൈഞ്ജറും എം ജി ആറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതും ചോദിച്ചു. തമിഴര്‍ക്ക് പോലും അറിയാത്ത സംഭവങ്ങള്‍ കലൈഞ്ജര്‍ ഹനീഫയോട് പറഞ്ഞു. ഒരു എഴുത്തുകാരനും മിമിക്രിക്കാരനും നടനുമായതിനാല്‍ സംസാരത്തില്‍ അസാമാന്യകഴിവുള്ള വ്യക്തിയാണ് ഫനീഫ. അതോടെ കലൈഞ്ജറുമായി അപൂര്‍വ സൗഹാര്‍ദ ബന്ധത്തിലായി.


എം ജി ആറുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത സംഭവം ഏതെന്ന് ഹനീഫ ചോദിച്ചു. കലൈഞ്ജര്‍ പറഞ്ഞത് ഇങ്ങനെ: ''ഒരുപാടുണ്ട്. ഹനീഫയോടായതുകൊണ്ടു മാത്രം ഒന്നു പറയാം. 1965 ലെ ഹിന്ദിവിരുദ്ധസമരത്തില്‍ ജയില്‍ ശിക്ഷയനുഭവിച്ച് തിരികെ ഞാന്‍ വന്ന ട്രെയിന്‍ എഗ്മൂറില്‍ എത്തുമ്പോള്‍ ജനപ്രളയമായിരുന്നു. മണ്ണിട്ടാല്‍ താഴെവീഴാത്ത മാതിരി ജനം തടിച്ചുകൂടി മുദ്രവാക്യം മുഴക്കുകയാണ്. പോലീസിനെ വെട്ടിച്ച് ജനക്കൂട്ടം ട്രെയിനിനടുത്തേക്ക് ഓടിവന്നു. വാതില്‍ തുറന്ന് ആദ്യം പുറത്തിറങ്ങിയ എം ജി ആര്‍ എന്നെ തോളിലേറ്റി ജനമധ്യത്തിലൂടെ നടന്ന് കാറില്‍ കയറ്റി വിടുകയായിരുന്നു.''

പല മലയാള സംവിധായകരും തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കലൈഞ്ജരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത മലയാളി സംവിധായകര്‍ കൊച്ചിന്‍ ഹനീഫയും സുരേഷ് കൃഷ്ണയും മാത്രമാണ്. 'പാശപ്പറവകളില്‍' കലൈഞ്ജര്‍ നിര്‍ദ്ദേശിച്ച നായക നടന്‍ സത്യരാജ് ആയിരുന്നു. പക്ഷേ, കഥാപാത്രത്തിന് യോജിച്ച നടന്‍ ശിവകുമാറും. ഇപ്പോഴത്തെ താരങ്ങളായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവാണ് നടന്‍ ശിവകുമാര്‍.

ശിവകുമാറിന്റെ പടങ്ങളെല്ലാം പരാജയപ്പെട്ട സമയമാണ്. സത്യരാജിന്റെ രണ്ട് ചിത്രങ്ങള്‍ നന്നായി ഓടുന്നു. സംവിധായകനായ ഹനീഫയുടെ നിര്‍ദേശത്തിനു വഴങ്ങി ശിവകുമാറിനെ തന്നെ നായകനാക്കാന്‍ കലൈഞ്ജര്‍ നിശ്ചയിച്ചു. അന്ന് ഒരു മലയാളി സംവിധായകനോടുള്ള ആദരവ് മാത്രമായിരുന്നില്ല കലൈഞ്ജര്‍ പ്രകടിപ്പിച്ചത്, ഹനീഫയെന്ന എഴുത്തുകാരനോടുള്ള ബഹുമാനം കൂടിയാണ്.


'പാശപ്പറവകള്‍' നൂറ്റമ്പത് നാള്‍ ഓടി. ചരിത്രം സൃഷ്ടിച്ച ഹിറ്റായി. 150-ാം ദിവസം ചെന്നെയില്‍ ഒരു തിയറ്ററിന്റെ മുന്നില്‍ സ്റ്റേജ് കെട്ടി ഡി എം കെയുടെ പൊതുയോഗം പോലെ ആഘോഷം നടത്തി. മൈലുകളോളം ട്യൂബ് ലൈറ്റുകള്‍ മിന്നിയ പരിപാടി.

തമിഴ്നാട് നിയമസഭ ഇലക്ഷന്‍ അടുത്ത സമയമായിരുന്നു. പ്രസംഗത്തിനെത്തിയ സംവിധായകന്‍ കൊച്ചിന്‍ ഹനീഫ തട്ടിവിട്ടു, ''അടുത്ത തമിഴ്നാട് മുതല്‍വര്‍ ഡോ.കലൈഞ്ജര്‍ തന്നെ!''അത് ജനം കയ്യടിച്ച് സ്വീകരിച്ചു. അടുത്ത ദിവസം പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഹനീഫയുടെ പ്രസംഗം ഫോട്ടോ സഹിതം വാര്‍ത്തയാക്കി.

മാസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഹനീഫ പങ്കെടുത്തു. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഡി എം കെയ്ക്ക് വന്‍ വിജയം. ഹനീഫ നേരെ ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലേക്ക് ചെന്നു. നേരിട്ട് കലൈഞ്ജറെ അഭിനന്ദിച്ചു. കലൈഞ്ജര്‍ ഹനീഫയെ അവിടെ പിടിച്ചിരുത്തി. 13 കൊല്ലത്തിനുശേഷം ഡി എം കെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ജയിച്ച പാര്‍ട്ടി എം എല്‍ എമാരും അണികളും വന്ന് ഗോപാലപുരം ജനസമുദ്രമായി മാറി.

ഫലപ്രഖ്യാപനം കേട്ടുകൊണ്ടിരിക്കെ ഊണുകഴിക്കാനിരുന്നു. അവര്‍ കലൈഞ്ജറും ഹനീഫയും മാത്രം ആ ഊണുമുറിയില്‍. അപ്പോള്‍ കലൈഞ്ജര്‍ ഹനീഫയോട് പറഞ്ഞു: ''ഈ മുറിയില്‍ എന്നോടൊപ്പം രണ്ട് മലയാളികളേ ഇരുന്നിട്ടുള്ളൂ. ഒന്ന് എം ജി ആര്‍, ഇപ്പോള്‍ ഹനീഫ്!'' ഒരു മലയാള സിനിമാക്കാരനും ലഭിക്കാത്ത ചരിത്രനിമിഷം തന്നെ!

പിന്നീട് ഡി എം കെ അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധി മുഖ്യമന്ത്രിയായി. 'സന്ദര്‍ഭം' എന്ന മലയാള പടം തമിഴില്‍ എടുക്കാന്‍ പൂമ്പുഹാര്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചു. മുഖ്യമന്ത്രി കലൈഞ്ജര്‍ തന്നെ തിരക്കഥയെഴുതും. അങ്ങനെ ഒരു മുഖ്യമന്ത്രിയെഴുതുന്ന തിരക്കഥ സംവിധാനം ചെയ്യാന്‍ കൊച്ചിന്‍ ഹനീഫക്ക് ഭാഗ്യമുണ്ടായി. 'സന്ദര്‍ഭം' എന്ന പടത്തോടെ തമിഴ്നാട്ടില്‍ എവിടെ ചെന്നാലും പൊന്നാടയും സല്യൂട്ടും കിട്ടും. ഒരു മലയാളി സൂപ്പര്‍ താരത്തിനുപോലും കിട്ടാത്ത ബഹുമതി.

kochin hanifa