/kalakaumudi/media/media_files/ILgNQZLtbzbw3fsqFbFq.jpg)
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച സെൻസർ ബോര്‍ഡ് നടപടിക്ക് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്ത്. സെൻസർ ബോർഡ് നടപടി ഫെഫ്ക ചോദ്യം ചെയ്തു.ചിത്രത്തിന്റെ സംവിധായകനുമായി സംസാരിച്ചുവെന്നും സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിൽ നിന്ന് രേഖാമൂലം അവര്‍ക്ക് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നാളെ കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ടൈറ്റിലില്‍ നിന്ന് മാത്രമല്ല, ആ കഥാപാത്രത്തിന്റെ പേരും ജാനകി എന്നത് ഉപയോഗിക്കാന്‍ പാടില്ലെന്ന് വാക്കാല്‍ അവരോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടി സ്റ്റേറ്റിനെതിരെ നടത്തുന്ന നിയമ പോരാട്ടമാണ് ആ സിനിമയുടെ ഇതിവൃത്തം. അത്തരത്തിലുള്ള ഒരു അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് ഇടാന്‍ പാടില്ലെന്നാണ് പറയുന്നത്. വളരെ വിചിത്രമായിട്ടുള്ള ഒരു കാര്യമാണിത് – അദ്ദേഹം വ്യക്തമാക്കി.സിബിഎഫ്‌സിക്ക് ഒരു ഗൈഡ്‌ലൈന്‍ ഉണ്ടെന്നും ഇതനുസരിച്ചാണ് സിനിമയുടെ കണ്ടന്റ് ഉണ്ടാക്കുന്നതും അത് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ ഗൈഡ്‌ലൈനിലൊന്നും ഇങ്ങനെയൊരു സംഗതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്മകുമാര്‍ എന്ന സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സ്വതന്ത്ര സിനിമയ്ക്കും ഇതേ വിധിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൈഡ്‌ലൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പേരുകള്‍ അടിച്ചു തന്നാല്‍ അതിനനുസരിച്ച് സിനിമ എടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.