ഏതാനും മാസങ്ങൾക്ക് മുൻപ് ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് സാരമായി പരിക്കേറ്റിരുന്നു. ഇപ്പോഴിതാ വിദേശത്ത് തനിക്കും കുടുംബത്തിനും കൂടുതൽ സുരക്ഷിതമായ ഒരു വീട് കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ദോഹയിലെ ദ പേൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ആഡംബര പ്രോപ്പർട്ടിയാണ് സെയ്ഫ് സ്വന്തമാക്കിയിരിക്കുന്നത്.
വീട്ടിൽനിന്ന് അകലെയായി വീടിന്റെ അതേ സുഖം നൽകുന്ന ഇടം എന്നാണ് പുതിയ വീടിനെ താരം വിശേഷിപ്പിക്കുന്നത്. പുതിയ സ്ഥലത്ത് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ ഭാഗമായാണ് സെയ്ഫ് ദോഹയിൽ എത്തിയത്. ഇതേ പ്രോപ്പർട്ടിയിൽ ഷൂട്ടിങ് നടന്നിരുന്നു. അങ്ങനെ അവിടെ താമസിക്കാനുള്ള അവസരവും ഒരുങ്ങി. മനസ്സിനിണങ്ങിയതോടെ പ്രോപ്പർട്ടി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
അവധിക്കാല വസതിയായാണ് സെയ്ഫ് പ്രോപ്പർട്ടി വാങ്ങിയിരിക്കുന്നത്. ദ്വീപിനുള്ളിൽ സ്ഥിതിചെയ്യുന്ന ദ്വീപ് എന്നതാണ് ഈ ഇടത്തെ വ്യത്യസ്തമാക്കുന്നത്. വീട്ടിൽ നിന്നുള്ള കാഴ്ചയും ജീവിതരീതിയും തന്നെ ആകർഷിച്ചു എന്നും താരം പറയുന്നു. മക്കളായ തൈമൂറിനെയും ജെയെയും എത്രയും പെട്ടെന്ന് പുതിയ വീട് കാണിക്കാൻ കൊണ്ടുവരണമെന്ന ആഗ്രഹവും സെയ്ഫ് പങ്കുവച്ചിട്ടുണ്ട്.
ആൽഫാർഡൻ പ്രോപ്പർട്ടീസ് വികസിപ്പിച്ചെടുത്ത പ്രീമിയം പ്രോപ്പർട്ടിയാണിത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ വെബ്‌സൈറ്റ് പ്രകാരം പെന്റ്ഹൗസ് , ഡ്യൂപ്ലെക്സ്, ടൗൺഹൗസുകൾ എന്നിവയുൾപ്പെടെ 198 അപ്പാർട്ടുമെന്റുകൾ കെട്ടിടത്തിലുണ്ട്. ഇൻഫിനിറ്റി പൂളുകൾ, ആഡംബരം നിറഞ്ഞ ഇന്റീരിയർ എന്നിവയെല്ലാം താമസക്കാർക്ക് ആസ്വദിക്കാം. ആധുനിക സൗകര്യങ്ങളും സേവനങ്ങളുമാണ് റെസിഡൻഷ്യൽ ടവറിലെ എടുത്തു പറയേണ്ട പ്രത്യേകത.
ബാന്ദ്രയിൽ കുടുംബവുമൊത്ത് താമസിക്കുന്ന നാല് നിലകളുള്ള വീട്, ഫോർച്യൂൺ ടവറിലെ ആഡംബര അപ്പാർട്ട്മെന്റ്, പട്ടൗഡി കൊട്ടാരം തുടങ്ങിയവയാണ് സെയ്ഫിന് ഇന്ത്യയിലുള്ള വീടുകൾ. പേൾ ഐലൻഡിലെ പുതിയ വീടിന് പുറമെ ലണ്ടൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ആഡംബര പ്രോപ്പർട്ടികൾ താര കുടുംബത്തിനുണ്ട്.