"അന്ന് എനിക്ക് അയാൾ ചെയ്യുന്നത് തെറ്റാണെന്നു പോലും മനസിലായില്ല" മലയാളത്തിലെ പ്രമുഖ സംവിധായകനെതിരേ നടി അശ്വിനി നമ്പ്യാർ

ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തി.

author-image
Rajesh T L
New Update
jewja

മലയാള സിനിമാസംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വനി നമ്പ്യാർ. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തി. മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചു പരിചയമുള്ളതുകൊണ്ടാണ് എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്നത്. റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും ഇന്ത്യാഗ്ലിറ്റ്സിനു നല്‍കിയ അഭിമുഖത്തിൽ അശ്വനി പറയുന്നു. 

മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രമായി അഭിനയിച്ച താരമാണ് അശ്വിനി.  ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകിയായും തിളങ്ങി. മണിച്ചിത്രത്താഴ്, ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു.  ഇപ്പോൾ ആമസോൺ പ്രൈമിൽ സുഴൽ സീരീസിന്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

അശ്വനി നമ്പ്യാരിന്റെ വാക്കുകൾ: 

‘‘ഒരു മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതായിരിക്കും നിങ്ങൾ കണ്ടത്.   അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല.  അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം.

അയാൾ വലിയൊരു സംവിധായകനാണ്. എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് ഓഫിസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. അമ്മയാണ് എന്റെ ശക്തി. അമ്മ ഒപ്പമുണ്ടെങ്കിൽ നൂറു ആണുങ്ങൾ ഒപ്പമുള്ളത് പോലെ ആണ്. അയൺ ലേഡി എന്ന് പറയുന്നതാകും ശരി. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യൂം ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘എനിക്ക് നല്ല സുഖമില്ല, നീ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ’ എന്ന്.  

ആ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. ഓഫിസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ സർ മുകളിലുണ്ട്, അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫിസിൽ നിന്നു പറഞ്ഞു. കൂടെ വന്ന ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസൗകര്യമുണെന്നും എന്നോടു പൊയ്ക്കോളൂ എന്നും പറഞ്ഞു. ഞാൻ അന്ന് ടീനേജറാണ്. ഞാൻ ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെ സംവിധായകന്റെ മുറിയുടെ അരികിലെത്തിയത്. പക്ഷേ, അവിടെ ആരെയും കണ്ടില്ല. ബെഡ് റൂമിൽ നിന്നും അകത്തേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഞാൻ റൂമിലേക്ക് കയറി. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു.

അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. ഒരു നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് എന്റെ തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, അതോ ഇത് ചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.

താഴെ എത്തിയപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വീട്ടിൽ പോകണം. അവർ എന്നെ വീട്ടിലേക്ക് അയച്ചു. വീട്ടിൽ എത്തിയതിന് ശേഷം ഞാൻ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. ഇത് എങ്ങനെ അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും കാലം എന്റെ ബോഡി ഗാർഡ് പോലെ നിന്ന് എന്നെ സംരക്ഷിച്ചത് അമ്മയാണ്. ഒടുവിൽ നടന്നകാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാൻ കരണമാണല്ലോ നിനക്ക് ഇങ്ങനെ വന്നത് എന്ന് പറഞ്ഞ് അമ്മ പൊട്ടിക്കരയാൻ തുടങ്ങി. അമ്മയുടെ മുന്നിൽ ഞാൻ തോറ്റുപോയി, അമ്മയല്ല ഞാൻ ആണ് കാരണം എന്ന ചിന്തകൾ മനസ്സിൽ വന്നു.

അമ്മയെ ഞാൻ വിഷമിപ്പിച്ചു, ഞാൻ ആണ് ഇതിനെല്ലാം കാരണം എന്ന തോന്നലിൽ മരിക്കാൻ തീരുമാനിച്ചു. അന്ന് രാത്രി ഞാൻ ഉറക്കഗുളികകൾ കഴിച്ചു. ആ സമയത്ത് എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ല. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി. അതിന് ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് എന്റെ തെറ്റല്ല, അത് ആദ്യം മനസ്സിലാക്കൂ എന്ന്. ‘ഇത് നീ കാരണം അല്ല, അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അത് അയാളുടെ തെറ്റാണ്. നീ ഇല്ലാതെ ഞാൻ ജീവിച്ചിരിക്കില്ല. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്’ എന്നു പറഞ്ഞു. അയാൾ ഒരു യുവാവൊന്നുമല്ല, എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു. അമ്മയുടെ വാക്കുകൾ എനിക്ക് ശക്തി പകർന്നു. ആ സംഭവം എന്നെ കൂടുതൽ കരുത്തയാക്കി. ഞാൻ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. പിന്നീട് ഞാൻ അമ്മയെ കൂട്ടാതെ ആണ് പോയത്. കാരണം എല്ലാം നേരിടാൻ ഞാൻ മതി, എനിക്ക് ധൈര്യമുണ്ട് എന്ന് ഞാൻ തീരുമാനിച്ചു. ആ സംഭവത്തിന് ശേഷമാണ് എനിക്ക് ധൈര്യം ഉണ്ടായത്."

Malayalam actress sexual allegation