ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാൽ സൗദിയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചു. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..", എന്നാണ് മരണമാസ്സ് ടീം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്.
നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.