മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം കുറിച്ച വിക്കി കൗശലിന്‍റെ ഛാവ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും അമ്പരിപ്പിക്കുന്ന കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് ഈ ചരിത്ര സിനിമ നേടിയിട്ടുണ്ടെന്നാണ് വിവരം.
ഏപ്രില്‍ 11നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ഛാവ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ ഒടിടി റിലീസായി എത്തിയത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താതിരുന്ന നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസമാണ് ഛാവയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചത്.
ഛാവയുടെ ഒടിടി റിലീസിനോട് അനുബന്ധിച്ച് നായകന്‍ വിക്കി കൗശൽ ഒരു പത്രക്കുറിപ്പിൽ സന്തോഷം പ്രകടിപ്പിച്ചു. "ഛത്രപതി സംഭാജി മഹാരാജിനെ അവതരിപ്പിക്കാൻ കഴിഞ്ഞത് വാക്കുകൾക്ക് അതീതമായ ഒരു ബഹുമതിയായിരുന്നു, എന്‍റെ കരിയറിലെ ഏറ്റവും സംതൃപ്തമായ അനുഭവങ്ങളിലൊന്നായിരുന്നു" എന്ന് ബോളിവുഡ് താരം പറഞ്ഞു.
ഛാവയിൽ മറാത്ത രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്‍റെ വേഷമാണ് വിക്കി കൗശൽ അവതരിപ്പിച്ചത്. ചിത്രത്തിൽ മഹാറാണി യേശുഭായിയുടെ വേഷത്തിൽ രശ്മിക മന്ദന്ന അഭിനയിച്ചപ്പോൾ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ അക്ഷയ് ഖന്ന അവതരിപ്പിച്ചു. അശുതോഷ് റാണ, ദിവ്യ ദത്ത, ഡയാന പെന്‍റി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
ലക്ഷ്മൺ ഉഡേക്കര്‍ സംവിധാനം ചെയ്യുന്ന ഛാവ മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് നിര്‍മ്മിച്ചത്. 2025 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.