/kalakaumudi/media/media_files/2025/09/05/kdjdjk-2025-09-05-17-13-32.jpg)
മുംബൈ:ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം.
മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മുംബൈയിലെ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലാണ് ഭീകരാക്രമണ ഭീഷണി സന്ദേശം വന്നത്.ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈയിലുടനീളം സുരക്ഷ ശക്തമാക്കി.
നഗരത്തിലെ 34 വാഹനങ്ങളിൽ "മനുഷ്യ ബോംബുകൾ" സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനങ്ങൾ "മുബൈയെ മുഴുവൻ നടുക്കുമെന്നും"സന്ദേശത്തിൽ പറയുന്നു.
ഗണേശ ഉത്സവത്തിന്റെ പത്താം ദിവസമായ അനന്ത് ചതുർത്ഥിക്ക് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് വ്യാഴാഴ്ച ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നും മറ്റ് ഏജൻസികൾക്കും വിവരം നൽകിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
'ലഷ്കർ-ഇ-ജിഹാദി' എന്നാണ് ഭീഷണിക്ക് പിന്നിലുള്ള സംഘടന സ്വയം വിശേഷിപ്പിച്ചത്, 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
ആക്രമണങ്ങളിൽ 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞതായി പോലിസ് അറിയിച്ചു.