ഭിവണ്ടിയിൽ 15 കാരൻ സഹപ്രവർത്തകനെ ഗ്രൈൻഡർ ഉപയോഗിച്ച് കൊലപ്പെടുത്തി

ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി ചുറ്റികയും പ്ലൈവുഡ് ഗ്രൈൻഡറും ഉപയോഗിച്ച് അയാളെ ആക്രമിച്ചു, തുടർന്ന് മരണം സംഭവിക്കുകയും ശേഷം വിദ്യാർത്ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു

author-image
Honey V G
New Update
uungfchilfennj

താനെ:താനെ ജില്ലയിലെ ഭിവണ്ടിയിലാണ് മേയ് 29 ന് നിസ്സാര തർക്കത്തിന്റെ പേരിൽ സഹപ്രവർത്തകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് പുറത്ത് വന്നത്.മരപ്പണിക്കാരനായി ജോലി ചെയ്യുന്ന 15 വയസ്സ് മാത്രം പ്രായമുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത് പ്രദേശ വാസികളിൽ ഏറെ ഞെട്ടൽ ഉളവാക്കി.

ഭിവണ്ടിയിലെ ശാന്തിനഗർ പ്രദേശത്തെ താമസക്കാരനായ കൈസർ അസ്ഗർ അലി (22) ആണ് കൊല്ലപ്പെട്ടത്.കരാറുകാരൻ അലിയെയും മറ്റ് മൂന്ന് തൊഴിലാളികളെയും കുറച്ച് ദിവസത്തേക്ക് ജോലിക്ക് വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ തൊഴിലാളികൾ ഇടയ്ക്ക് ജോലിസ്ഥലത്ത് തന്നെ താമസിച്ചിരുന്നതായും പോലിസ് അറിയിച്ചു. എന്നാൽ മേയ് 29 ന് രാത്രിയിൽ ഒരു ചെറിയ പ്രശ്‌നത്തെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രോക്ഷാകുലനായി 15 കാരൻ അലിയെ ചുറ്റിക കൊണ്ട് ആക്രമിക്കുകയും പിന്നീട് പ്ലൈവുഡ് ഗ്രൈൻഡർ ഉപയോഗിച്ച് കഴുത്തും തോളും ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്തതായും പോലിസ് റിപ്പോർട്ടിൽ പറയുന്നു.

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിസ്ഥലത്ത് കൊല്ലപ്പെട്ട അലിയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം, നിസ്സാരമായ ഒരു പ്രശ്നത്തിന് അലി 15 കാരനെ മർദിച്ചു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി ചുറ്റികയും പ്ലൈവുഡ് ഗ്രൈൻഡറും ഉപയോഗിച്ച് അയാളെ ആക്രമിച്ചു, തുടർന്ന് മരണം സംഭവിക്കുകയും ശേഷം വിദ്യാർത്ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.എന്നാൽ വീട്ടുടമയും കരാറുകാരനും സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നതും ഞങ്ങളെ അറിയിക്കുകയും ചെയ്തത്" നാർപോളി പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ അവിനാഷ് കദം പറഞ്ഞു. സംഭവത്തെത്തുടർന്ന്, പോലീസ് സ്ഥലത്തെത്തി മറ്റ് തൊഴിലാളികളെ ചോദ്യം ചെയ്തു.തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Mumbai City