/kalakaumudi/media/media_files/2025/08/20/jsjdjdjn-2025-08-20-07-08-11.jpg)
മുംബൈ:ഇന്നലെ വൈകുന്നേരമാണ് മുംബൈയിൽ അമിത തിരക്ക് മൂലം മോണോറെയിൽ സ്തംഭിക്കുകയും തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തത്.
മഹാരാഷ്ട്രയിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ പെയ്തതിനെ തുടർന്ന് ചൊവ്വാഴ്ച ഓഗസ്റ്റ് 19 മുംബൈയിൽ 2 മോണോറെയിലുകളാണ് സ്തംഭിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 500 ലധികം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. മൈസൂർ കോളനി, ഭക്തി പാർക്ക് സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ നിന്നു പോയതും 500-ലധികം പേരെ രക്ഷപ്പെടുത്തിയതും.
അതേസമയം മേഘവിസ്ഫോടനം പോലുള്ള സാഹചര്യം കാരണം വെള്ളപ്പൊക്കമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിൽ കുറഞ്ഞത് എട്ട് പേരെങ്കിലും മരിച്ചതായി അധികൃതർ വ്യക്തമാക്കി.
മുംബൈയിൽ ഏകദേശം 300 മില്ലിമീറ്റർ മഴ പെയ്തു. മിട്ടി നദി അപകടരേഖ ലംഘിച്ചതിനെ തുടർന്ന് 390 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.രണ്ട് ദിവസമായി എൻഡിആർഎഫിന്റെ അഞ്ച് ടീമുകൾ നഗരത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നു.
മുംബൈയിലെ മഴക്കാല തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ, മഴവെള്ളം പമ്പ് ചെയ്യുന്നതിനായി കൂടുതൽ പമ്പുകൾ സ്ഥാപിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു.
“മുംബൈയിലുടനീളം 525 പമ്പുകൾ പ്രവർത്തനക്ഷമമായിരുന്നു. ആറ് പ്രധാന പമ്പിംഗ് സ്റ്റേഷനുകളും 10 മിനി പമ്പിംഗ് സ്റ്റേഷനുകളും മുംബൈയിലുണ്ട്. അവയെല്ലാം നിർത്താതെ പ്രവർത്തിച്ചു. ചൊവ്വാഴ്ച മുംബൈയിൽ സംഭവിച്ചത് ഏതാണ്ട് മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 350 മില്ലിമീറ്റർ മഴയും വെറും ആറ് മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ മഴയും നഗരത്തിൽ പെയ്തു,” അദ്ദേഹം പറഞ്ഞു.