/kalakaumudi/media/media_files/2026/01/28/nsnsnnsn-2026-01-28-13-37-58.jpg)
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
സംഭവത്തിൽ സുപ്രീംകോടിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
സത്യം പുറത്തുവരാൻ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യ മാണെന്നും അത് മാത്രമേ വിശ്വസിക്കാനാകൂവെന്നും മമതാ ബാനർജി പറഞ്ഞു.
അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിൽ അടിയന്തരമായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അപകടത്തിൽ അജിത് പവാറടക്കം അഞ്ച് പേർ മരണപ്പെട്ടതായും അധികൃതർ സ്ഥിരീകരിച്ചു.
സംഭവം രാജ്യത്തുടനീളം വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
അപകടത്തിന്റെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, സാധാരണ അപകടമെന്ന രീതിയിൽ ഇതിനെ തള്ളിക്കളയാൻ കഴിയില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാനുള്ള സാധ്യത നിഷേധിക്കാനാവില്ലെന്നും അവർ സൂചിപ്പിച്ചു.
മഹാരാഷ്ട്ര പോലീസ് ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ കോടതി മേൽനോട്ടം അനിവാര്യമാണെന്ന നിലപാടിലാണ് മമതാ ബാനർജി.
അതേസമയം, അജിത് പവാറിന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
