/kalakaumudi/media/media_files/2025/06/24/akdocovon-2025-06-24-10-03-22.jpg)
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന "മാച്ച് ഫിക്സിങ്" വിഷയത്തിൽ തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എം.പി.സി.സി) നേതൃത്വത്തിൽ വസായ് വിരാർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് പന്തംകൊളുത്തി പ്രകടനം (മഷാൽ യാത്ര) നടത്തി.
എം.പി.സി.സി ജനറൽ സെക്രട്ടറിയും വസായ്-വിരാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇൻ-ചാർജുമായ ജോജോ തോമസ് റാലിക്ക് നേതൃത്വം നൽകി, ജനാധിപത്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി. സംസ്ഥാനവ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന ഈ പ്രതിഷേധം,ജൂൺ 12-ന് അഹമ്മദാബാദിലെ വിമാനാപകടത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
വസായിലെ എവർഷൈൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം അച്ചോലെ താലാവോ വരെ ഏകദേശം 5 കിലോമീറ്റർ ദൂരം പിന്നിട്ടു. ജനാധിപത്യ സംവിധാനത്തിന്റെ വിശുദ്ധി നിലനിർത്താനുള്ള കോൺഗ്രസിന്റെ അചഞ്ചലമായ സമർപ്പണമാണ് ഈ പന്തംകൊളുത്തി പ്രകടനമെന്ന് റാലിക്ക് നേതൃത്വം നൽകിയ ജോജോ തോമസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ 'മാച്ച് ഫിക്സിംഗ്' പ്രസ്താവനയോട് തങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പാക്കാൻ കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ബി.ജെ.പി നേതാക്കൾ ഈ വിഷയത്തിൽ മറുപടി നൽകാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി. "തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തന്നെ, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്ക് നേരിട്ടുള്ള, സുതാര്യമായ ഉത്തരങ്ങൾ ലഭിക്കാൻ പൗരന്മാർക്ക് അർഹതയില്ലേ?" എന്നും ജോജോ തോമസ് ചോദിച്ചു. ഇതൊരു രാഷ്ട്രീയ സമരമെന്നതിലുപരി, രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണെന്നും ജോജോ തോമസ് കൂട്ടിച്ചേർത്തു.
സമാധാനപരവും എന്നാൽ അതിശക്തവുമായ ഈ പ്രതിഷേധം ജില്ലയിൽ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലാ പ്രസിഡന്റ് ഓനിൽ അൽമേഡ, എം.പി.സി.സി ജനറൽ സെക്രട്ടറി വിജയ് പാട്ടീൽ, എം.പി.സി.സി സെക്രട്ടറിമാരായ നിഷേഷ് പെൻഡാരി, ധൻരാജ് റാത്തോഡ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.