ക്വിറ്റ് ഇന്ത്യാ ദിനം:മുംബൈയിൽ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ്‌

മഹാരാഷ്ട്ര പി.സി.സി പ്രസിഡൻ്റ് ഹർഷവർദ്ധൻ സക്പാൽ, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗായിക്ക്വാദ്, തുഷാർ ഗാന്ധി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു

author-image
Honey V G
New Update
nsnekdm

മുംബൈ: ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ 83-ാം വാർഷികത്തിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമ്മകൾ പുതുക്കി കോൺഗ്രസ് മുംബൈയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

മഹാത്മാഗാന്ധിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം ഉയർന്നുവന്ന ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നൂറുകണക്കിന് പേരാണ് ഒത്തു ചേർന്നത്.ലോക്മാന്യ തിലകിൻ്റെ പ്രതിമ സ്ഥിതിചെയ്യുന്ന ചൗപ്പാട്ടിയിൽ നിന്ന് ആരംഭിച്ച പദയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

മഹാരാഷ്ട്ര പി.സി.സി പ്രസിഡൻ്റ് ഹർഷവർദ്ധൻ സക്പാൽ, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗായിക്ക്വാദ്, തുഷാർ ഗാന്ധി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

പദയാത്ര ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് സമാപിച്ച ശേഷം രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പിന്നീട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുത്ത തേജ്പാൽ ഹാൾ, ഗാന്ധിജിയുടെ കർമ്മമണ്ഡലമായിരുന്ന മണി ഭവൻ എന്നിവിടങ്ങളിലും നേതാക്കൾ സന്ദർശനം നടത്തി.

 "രാജ്യത്തിൻ്റെ ചരിത്രവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഈ പോരാട്ടവീര്യം ഓരോ പ്രവർത്തകനും പ്രചോദനമാവണം," ഹർഷവർദ്ധൻ സക്പാൽ പറഞ്ഞു.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്ത്രീകളുടെ പങ്ക് എടുത്തുപറഞ്ഞ വർഷ ഗായിക്ക്വാദ്, എല്ലാ കോൺഗ്രസ് പ്രവർത്തകരും ആ ആവേശത്തിൽ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു.

 "ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ വീര്യം ഓർമ്മിപ്പിക്കേണ്ടത് ഒരു കടമയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് ഈ ചരിത്രഭൂമിയിൽ നിന്നുള്ള ഊർജ്ജം കരുത്ത് നൽകും," ജോജോ തോമസ് പറഞ്ഞു.