1979 ലെ വിമാന അപകടത്തിന്റെ ഓർമ്മകൾ അയവിറക്കി ജസ്റ്റിസ് സിറിയക് ജോസഫ്

പിന്നീട് അദ്ദേഹം കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായതും ചരിത്രം.തന്റെ മുന്നോട്ടുള്ള യാത്രയിൽ ഈയൊരു രക്ഷപ്പെടലിന്റെ ഓർമ്മകൾ എന്നും കൂടെ യുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
aqkekdkfccm

കൊച്ചി:അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരെയോർത്ത് രാജ്യം വിലപിക്കുന്ന ഈ ഘട്ടത്തിൽ 45 വർഷങ്ങൾക്ക് മുമ്പൊരു വിമാന ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് മുൻ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ്.

1979 ഒക്ടോബറിൽ, ലോസ് ഏഞ്ചൽസിൽ നിന്ന് മെക്സിക്കോ സിറ്റിയിലേക്കുള്ള വെസ്റ്റേൺ എയർവേയ്‌സ് വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. കൊച്ചിയിൽ നിന്നുള്ള 32 കാരനായ അഭിഭാഷകൻ സിറിയക് ജോസഫും അതേ വിമാനത്തിൽ തന്നെ ഉണ്ടാകേണ്ടതായിരുന്നു.സിംഗപ്പൂരിൽ നിന്നുള്ള അദ്ദേഹത്തിന്റെ കണക്റ്റിംഗ് വിമാനത്തിന്റെ കാലതാമസം അക്ഷരാർത്ഥത്തിൽ ജീവൻ രക്ഷിക്കുകയായിരുന്നു.

"ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലായി ഇന്ത്യയെ പ്രതിനിധീകരിച്ച് മെക്സിക്കോ സിറ്റിയിൽ നടക്കുന്ന പാക്സ് റൊമാനയുടെ ഫെഡറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഞാൻ കൊച്ചിയിൽ നിന്നാണ് യാത്ര തിരിച്ചത് ," അദ്ദേഹം പറഞ്ഞു. "ഏഷ്യയിലെ 8 രാജ്യങ്ങളിൽ നിന്നും 8 പേരാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. ഒരു രാജ്യത്തു നിന്നും ഒരാൾ വീതം.ഇന്ത്യയിൽ നിന്നും ഞാൻ ആണ് പ്രതിനിധീകരിച്ചത്. സിംഗപ്പൂരിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ഞങ്ങളുടെ വിമാനം വൈകി, മെക്സിക്കോ സിറ്റിയിലേക്കുള്ള കണക്ഷൻ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ആ കാലതാമസം ഞങ്ങളെ രക്ഷിച്ചു." പക്ഷെ 8 പേരിൽ ഒരാളായ ഹോങ്കോങ്ങിൽ നിന്നുള്ള പ്രതിനിധി ആ വിമാനത്തിൽ യാത്ര ചെയ്യാൻ നേരത്തെ തന്നെ ലോസ് എഞ്ചൽസ് വിമാന താവളത്തിൽ എത്തിയിരുന്നു. അദ്ദേഹം ഞങ്ങൾ എല്ലാവരും പോകേണ്ടിയിരുന്ന ആ വിമാനത്തിൽ യാത്ര ചെയ്യുകയും അപകടത്തെ തുടർന്ന് മരണപെടുകയും ചെയ്തു.അതേസമയം സംഘത്തിലെ മറ്റുള്ളവർ വിമാനത്തിൽ പോകാൻ കഴിയാത്തത് കൊണ്ട് മാത്രം രക്ഷപ്പെട്ടു". ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു നിർത്തി.

അഹമ്മദാബാദ് അപകടം നടന്നപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നതും ഇതുതന്നെയാണ്, ദൈവത്തിനോട് നന്ദി പറയുന്നു. ദൈവം കാത്തു." അദ്ദേഹം കലാകൗമുദി യോട് പറഞ്ഞു.

പിന്നീട് അദ്ദേഹം കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായതും ചരിത്രം.തന്റെ മുന്നോട്ടുള്ള യാത്രയിൽ ഈയൊരു രക്ഷപ്പെടലിന്റെ ഓർമ്മകൾ എന്നും കൂടെ യുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.