/kalakaumudi/media/media_files/2025/12/14/xfjkmmmm-2025-12-14-07-25-11.jpg)
മൂന്നു പതിറ്റാണ്ടായി മുംബൈയില്‍ നിറസാന്നിധ്യമാണ് കലാസാംസ്‌കാരിക സംഘടനയായ കേളി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കേളി' എന്ന രണ്ടക്ഷരമുള്ള കലാ സാംസ്‌ക്കാരിക സംഘടന നഗരത്തിലെ മലയാളികള്‍ക്ക് എന്നും അഭിമാനമാണ്, അത്ഭുതമാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jdjdjdn-2025-12-14-07-40-43.jpg)
സാംസ്‌കാരിക പരിപാടികളുടെ സംഘാടനം മാത്രമല്ല കേളി നിര്‍വഹിക്കുന്നത്. ഓരോ പരിപാടിയും നല്‍കുന്നത് ആ കലയുടെ ചരിത്രവും വൈജ്ഞാനിക പാരമ്പര്യവുമാണ്. അതിന്റെ മിത്തിക്കല്‍ സ്പര്‍ശത്തിന്റെ മാസ്മരികതയാണ്. അതിന്റെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/14/mrnrndn-2025-12-14-07-41-07.jpg)
കേളിയുടെ മുപ്പത്തി മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഡിസംബര്‍ 13, 14 തീയതികളില്‍ നെരൂളില്‍ തിരശ്ശീല ഉയരുകയാണ്. സംഗീത വിദൂഷയായിരുന്ന അന്നപൂര്‍ണ ദേവിയുടെ സ്മരണാര്‍ത്ഥം കേളി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന പ്രണതി കേളി ഫെസ്റ്റിവല്‍ നെരൂള്‍ വെസ്റ്റിലുള്ള ടേര്‍ണ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jejeennn-2025-12-14-07-41-35.jpg)
മൂന്നു പതിറ്റാണ്ട്
കഴിഞ്ഞ 32 വര്‍ഷമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന കേളിക്ക് നഗരത്തിലെ മലയാളി സമൂഹത്തിന്റെ മുന്നില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മലയാള കലാ, സാഹിത്യ, സാംസ്‌ക്കാരിക, രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി പ്രശസ്തരെ എത്തിക്കാനും സാംസ്‌കാരികമായി മുംബൈ മലയാളി മനസ്സുകളെ മുന്നോട്ട് നയിക്കാനും കേളിക്ക് കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം.നിരവധി വിഷയങ്ങളില്‍ പ്രഗല്‍ഭരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ കേളിക്ക് സംഘടിപ്പിക്കാന്‍ സാധിച്ചു. 1992 മുതല്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കേളിയുടെ വാര്‍ഷിക ഫെസ്റ്റിവലുകള്‍ മുംബൈയുടെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jrjejdjdn-2025-12-14-07-42-04.jpg)
കേളിയുടെ പിന്നിട്ട 32 വര്‍ഷത്തില്‍ 45-ഓളം ഫെസ്റ്റിവലുകളാണ് നടത്തിയിട്ടുള്ളത്. ഒന്നര ലക്ഷത്തോളം കാണികളും ആയിരത്തി അഞ്ഞൂറോളം കലാകാരന്മാരും പങ്കെടുത്തിട്ടുണ്ട്.
കലയും കലാകാരനും
കേരളത്തിന്റെ ശാസ്ത്രീയ കലാപാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, കഥകളി, മേളം എന്നീ കലാരൂപങ്ങളെ കേന്ദ്രീകരിച്ചാണ് കേളിയുടെ മുഖ്യപ്രവര്‍ത്തനം. സംഘടനയുടെ ആരംഭവര്‍ഷങ്ങള്‍ മുതല്‍ ശ്രദ്ധേയമായ മൂന്ന് വ്യത്യസ്തതലങ്ങളിലാണ് കേളി പ്രവര്‍ത്തനം കേന്ദ്രികരിച്ചത്. ഒന്ന്, ശാസ്ത്രീയകലകള്‍ തനത് ശുദ്ധിയോടെ, പ്രമേയപരമായി ഉള്‍ക്കാഴ്ചയോടെ മുംബൈയില്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുക. രണ്ട്, കലയെ ജീവിതം കൊണ്ട് ഉപാസിക്കുന്ന ആചാര്യസ്ഥാനീയരായ മഹാകലാകാരന്മാരെ ആദരിക്കുകയും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മൂന്ന്, കലകളുടെ ചില സുപ്രധാന ഘടകങ്ങളെയും ആചാര്യന്മാരുടെ മാര്‍ഗങ്ങളെയും രേഖപ്പെടുത്തിവയ്ക്കുക. മൂന്ന് തലങ്ങളിലും കേളിയുടെ പ്രവര്‍ത്തകര്‍ തീവ്രമായ പ്രയത്‌നത്തിലൂടെ സമൂഹത്തിന് നല്‍കിയ സംഭാവനകളുടെ രൂപരേഖയാണ് സംഘടനയുടെ ചരിത്രം.
/filters:format(webp)/kalakaumudi/media/media_files/2025/12/14/meneenn-2025-12-14-07-47-08.jpg)
ഭാരതത്തില്‍ മറ്റിടങ്ങളിലെ കലാരൂപങ്ങളും കേളി വേദിയില്‍ കൊണ്ടു വന്നു. ബിഹാര്‍, ബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളിലെ ചാവ് നൃത്തവും പണ്ഡിറ്റ് രാം നാരായനും സാക്കീര്‍ ഹുസ്സൈനും പങ്കെടുത്ത ഹിന്ദുസ്ഥാനി സംഗീതോത്സവവും കേളി അവതരിപ്പിച്ചു. 1997 മുതല്‍ കേളിയുടെ ഓരോ വേദിയിലും അതത് കലാരംഗങ്ങളില്‍ നൈപുണ്യം നേടിയവരെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്ത് വാഗ്ദാനമായി വളരുന്ന അനേകം യുവപ്രതിഭകളെയും കേളി മുംബൈയില്‍ പുരസ്‌കാരം നല്‍കി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതരംഗത്തെ സമാരാധ്യരായ പണ്ഡിറ്റ് ജസ്രാജ്, കിശോരി അമോങ്കര്‍, ഉസ്താദ് അള്ളാ രഖാ, പണ്ഡിറ്റ് സി.ആര്‍. വ്യാസ്, പണ്ഡിറ്റ് രാം നാരായണ്‍, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യവും കേളിയുടെ വേദികളെ ധന്യമാക്കിയിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jejenenm-2025-12-14-07-42-46.jpg)
കേളിയുടെ ഉത്സവങ്ങള്‍
കേളിയുടെ 'ഉത്സവങ്ങള്‍ ' മുംബൈയിലെ മലയാളികളെയും അല്ലാത്തവരെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. യശ:ശരീരനായ പല്ലാവൂര്‍ അപ്പുമാരാര്‍ കേളി നല്‍കിയ പുരസ്‌കാരത്തെക്കുറിച്ച് ആത്മകഥയില്‍ ഹൃദയസ്പര്‍ശിയായി എഴുതിയിട്ടുണ്ട്. പുരസ്‌കാരത്തെക്കാള്‍ ആ വലിയ കലാകാരന്റെ മനസ്സിനെ സ്പര്‍ശിച്ചത് മുംബൈയില്‍ അവതരിപ്പിച്ച തായമ്പകയ്ക്ക് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അടക്കമുള്ള സദസ്യരില്‍ നിന്ന് ലഭിച്ച സ്വീകരണമായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/14/kejennen-2025-12-14-07-43-12.jpg)
1990-ല്‍ അന്നത്തെ ബോംബെ നഗരത്തില്‍ എത്തിയ രാമചന്ദ്രനാണ് 1992-ല്‍ കേളിക്ക് തുടക്കം കുറിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നടന്ന കേളി ഫെസ്റ്റിവലുകള്‍ ചരിത്രത്തിന്റെ ഭാഗമായി. 'നമ്മള്‍ സ്വയം നവീകരിക്കണം, കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ട് വരണം, അത് വളരെ പ്രധാനമാണ്. ഈ യാത്രയില്‍ അത് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു'. കേളി രാമചന്ദ്രന്‍ പറഞ്ഞു. 2007-ല്‍ കേളി വലിയൊരു പ്രതിസന്ധിയിലൂടെ, സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോവുന്ന സമയം. വരും വര്‍ഷങ്ങളില്‍ പരിപാടികള്‍ എങ്ങനെ നടത്തും എന്ന് വലിയ ചോദ്യ ചിഹ്നമായിരുന്ന കാലം. എന്നാല്‍ അന്ന് ഹോര്‍ണിമാന്‍ സര്‍ക്കിളില്‍ പരിപാടിക്ക് ശേഷം സഞ്ജന കപൂറിന്റെ മുന്നില്‍ വച്ച് സാക്കിര്‍ ഹുസൈന്‍ പറഞ്ഞൊരു വാക്ക് ഇന്നും പ്രചോദനവും ആത്മവിശ്വാസം പകരുന്നതുമാണ് രാമചന്ദ്രന്. 'ഞാന്‍ ഉണ്ട് കൂടെ, മുന്നോട്ട് പോവുക.' ആ വാക്ക് വലിയൊരു ശക്തിയായി, വലിയ വഴിത്തിരിവായി എന്ന് രാമചന്ദ്രന്‍ കരുതുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jenensn-2025-12-14-07-43-49.jpg)
'ഇതുവരെ നടത്തിയ പരിപാടികളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി, ഒരെണ്ണം മാത്രമായി പറയാന്‍ സാധിക്കില്ല. എങ്കിലും 2001-ല്‍ പല്ലാവൂര്‍ അപ്പു മാരാര്‍ നടത്തിയ പരിപാടി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ തായമ്പക അവതരണത്തിന് ശേഷം പ്രേക്ഷകര്‍ ഭൂരിഭാഗം പേരും കരഞ്ഞു കയ്യടിക്കുന്ന രംഗം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/12/14/hhjnnn-2025-12-14-07-46-10.jpg)
പിന്നെ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ പരിപാടികള്‍. അതൊന്നും മായാതെ മറയാതെ മനസ്സില്‍ നില നില്‍ക്കുന്നു. സാക്കിര്‍ ഹുസൈന്റെ പരിപാടികള്‍ എല്ലാം തന്നെ മധുര സ്മരണകളാണ്. മുംബൈയിലെ പരിപാടികള്‍ക്ക് പുറമെ തൃശ്ശൂര്‍ ചേര്‍പ്പില്‍ വച്ച് നടന്ന പരിപാടി ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.' അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ആ നഷ്ടം ഇതുവരെയും നികത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രാമചന്ദ്രന്‍. 'ഇത്രയും വലിയൊരു കലാകാരന്‍ ആയിരുന്നിട്ടും എത്ര മാത്രം വിനയത്തോടു കൂടി പെരുമാറാന്‍ കഴിയുക എന്നതും മറ്റ് കലകളോടും കലാകാരന്‍മാരോടും അദ്ദേഹം കാണിച്ച ആദരവ് എല്ലാവര്‍ക്കും മാതൃകയാണ്.' രാമചന്ദ്രന്‍ പറയുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/14/jdjdjjdnn-2025-12-14-07-44-39.jpg)
കേളിയുടെ തുടക്കകാലത്ത് ഏറ്റവും വലിയ ശക്തിയായിരുന്നു മുംബൈയിലെ ആദ്യ മലയാള പത്രം കലാകൗമുദിയെന്നും രാമചന്ദ്രന്‍ പറയുന്നു. ആദ്യ 15 വര്‍ഷം കലാകൗമുദി നല്‍കിയ സഹകരണം ഇന്നും നന്ദിയോടെ ഓര്‍ക്കുകയാണ് ഇദ്ദേഹം. 'അന്ന് മറ്റ് പത്രങ്ങളില്ല, സമൂഹ മാധ്യമങ്ങളില്ല, ഇന്റര്‍നെറ്റും ഇല്ല. പക്ഷേ കലാകൗമുദി പത്രത്തിലെ വാര്‍ത്ത മാത്രം മതി ജനങ്ങള്‍ അറിയാന്‍. അക്കാലത്തെ ജീവനക്കാരും അതുപോലെ പിന്തുണ നല്‍കി. രാമചന്ദ്രന്‍ ഓര്‍ക്കുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/14/mjenen-2025-12-14-07-45-08.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
