മുംബൈയിൽ വിശ്വാസത്തിന്റെ മഹാസംഗമം; മാർത്തോമ്മാ സഭയുടെ 20-മത് ഭദ്രാസന കൺവൻഷൻ ജനുവരി 22 മുതൽ

മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള വലിയൊരു വിശ്വാസ സമൂഹം കൺവൻഷൻ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു

author-image
Honey V G
New Update
bcvbnmm

മുംബൈ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 20-മത് മുംബൈ ഭദ്രാസന കൺവൻഷൻ ജനുവരി 22 മുതൽ 25 വരെ വിവിധ കേന്ദ്രങ്ങളിലായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടും.

മുംബൈ ഭദ്രാസനത്തിലെ വിശ്വാസ സമൂഹത്തെ ഒരുമിപ്പിക്കുന്ന ഈ മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.

കൺവൻഷന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബസ്സീൻ റോഡിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും.മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും. മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയംയിലെ അധ്യാപകനായ റവ. ഡോ. ഷിബി വറുഗീസ് പി. മുഖ്യപ്രഭാഷണം നടത്തും

ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് താനെ മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന സേവികസംഘ മീറ്റിംഗ് നടക്കും.ഇതോടൊപ്പം വൈകിട്ട് 7 മണിക്ക് കല്യാൺ ഈസ്റ്റ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ കൺവൻഷൻ യോഗം ചേരും

ജനുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് വാഷി സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ ഭദ്രാസന വൈദിക കുടുംബ സംഗമം സംഘടിപ്പിക്കും. വൈകിട്ട് 4 മുതൽ 6.30 വരെ മുളുണ്ട് ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ ഭദ്രാസന യുവജന മീറ്റിംഗ് നടക്കും. തുടർന്ന് വൈകിട്ട് 7 മണി മുതൽ അതേ ഇടവകയിൽ കൺവൻഷൻ യോഗവും നടത്തപ്പെടും.

സമാപന ദിവസമായ ജനുവരി 25 ഞായറാഴ്ച രാവിലെ 8.30ന് വാഷി സിഡ്കോ ലോൺ (ജോയ് ആലുക്കാസ് ഷോറൂമിന് എതിർവശം) വേദിയാകുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് മുംബൈ ഭദ്രാസനാധ്യക്ഷൻ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷനും റവ. ഡോ. ഷിബി വറുഗീസ് പി.യും പ്രഭാഷണം നടത്തും.

കൺവൻഷന്റെ സുഗമവും വിജയകരവുമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റി വി. പി. സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരികയാണ്.

മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള വലിയൊരു വിശ്വാസ സമൂഹം കൺവൻഷൻ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.