/kalakaumudi/media/media_files/2025/12/02/jrnenen-2025-12-02-09-07-53.jpg)
മുംബൈക്കടുത്തുള്ള ഏറ്റവും മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് മാതേരാന്‍. ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ മറക്കില്ല, ഇവിടേക്കുള്ള യാത്ര. കന്യാകുമാരി മുതൽ ഗുജറാത്ത് വരെ 1600 കിലോ മീറ്റർ നീണ്ട് കിടക്കുന്ന പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മാതേരാൻ മലനിരകൾ.
/filters:format(webp)/kalakaumudi/media/media_files/2025/12/02/jdndndnn-2025-12-02-08-51-55.jpg)
സമുദ്ര നിരപ്പിൽ നിന്നും 2625 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മനോഹരമായ ഹിൽ സ്റ്റേഷൻ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജത് താലൂക്കിലാണ്. 1850-ഇൽ ബ്രിട്ടീഷുകാരാണ് മാതേരാൻ മലനിരകൾ കണ്ടെത്തി ഹിൽ സ്റ്റേഷനാക്കി മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ വേനൽക്കാല ഉല്ലാസയിടമായി ഇവിടം മാറി. കൊളോണിയൽ രീതിയിലുള്ള ബംഗ്ലാവുകളും, റോഡുകളും, വ്യൂ പോയിന്റുകളും അവർ ഇവിടെ നിർമ്മിച്ചു. നെരാലിൽ നിന്നും മാതേരാനിലേക്കുള്ള നാരോ ഗേജ് റെയിൽപാതയും ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. ഇവിടുത്തെ പ്രധാന വ്യൂ പോയിന്റുകളൊക്കെ ഇന്നും ബ്രിട്ടീഷുകാരുടെ പേരിലാണ് അറിയപ്പെടുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndnddnn-2025-12-02-08-52-33.jpg)
മലകളും പുഴകളും കാടുകളും കായലുകളും പുരാതനമായ കോട്ടകളും കൊണ്ട് നിറഞ്ഞ ഭൂപ്രദേശമാണ് മഹാരാഷ്ട്ര. അതിനൊപ്പം ഒരതിര് മുഴുവന്‍ കടലും! 'മഹാ'രാഷ്ട്ര തന്നെ. അന്വര്‍ഥമാണ് ഈ സംസ്ഥാനത്തിന്റെ പേര്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ, പ്രകൃതി രമണീയമായ നിരവധി ഭൂപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്, മഹാരാഷ്ട്ര സംസ്ഥാനം.
ഇതില്‍ പ്രധാനം ഇവിടുത്തെ ഹില്‍ സ്റ്റേഷനുകള്‍ തന്നെ. സീസണ്‍ എന്നൊന്നില്ല, ഹില്‍ സ്റ്റേഷനുകള്‍ക്ക്. എല്ലാ കാലവും സീസണ്‍ തന്നെ. മഹാബലേശ്വര്‍, മാതേരാന്‍, ലോണാവാല എന്നിവ മഹാരാഷ്ട്രയിലെ ചില ഹില്‍ സ്റ്റേഷനുകളാണ്. മനോഹരമായ മലനിരകളും താഴ് വാരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം ഇവിടങ്ങളിലേക്ക് സഞ്ചാരികളെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷത്തില്‍ ഏറിയ പങ്കും തണുപ്പ് തന്നെ. സമുദ്ര നിരപ്പില്‍ നിന്ന് 2000 മുതല്‍ 5000 അടിവരെ ഉയരത്തിലാണ് മഹാരാഷ്ട്രയിലെ പല ഹില്‍ സ്റ്റേഷനുകളും നിലകൊള്ളുന്നത്. ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് ഷൂട്ടിങ് പശ്ചാത്തലമായിട്ടുണ്ട് ഈ പ്രദേശങ്ങള്‍.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndndndn-2025-12-02-08-53-08.jpg)
മാതേരാനിൽ എങ്ങനെ എത്തിച്ചേരാം
ട്രെയിനില്‍ മുംബൈയില്‍ നിന്ന് പുനെയിലേക്ക് പോകുമ്പോള്‍, കര്‍ജറ്റിന് മുന്‍പ് നെരല്‍ എന്ന ലോക്കല്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അവിടെ നിന്ന് മാതേരാനിലേക്കു ടോയ് ട്രെയിന്‍ കിട്ടും. ബ്രോഡ് ഗേജ് പാതയ്ക്ക് സമാന്തരമായി കുറച്ചു ദൂരം ഓടിയ ശേഷം വലത്തേക്ക് തിരിഞ്ഞ് മലകയറ്റം. നേരലില്‍ നിന്ന് മാതരനിലേക്കുള്ള 21 കിലോമീറ്റര്‍ താണ്ടാന്‍ ഈ ട്രെയിനിന് രണ്ട് മണിക്കൂര്‍ വേണം. മണ്‍സൂണ്‍ സമയത്ത് ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടാകാറുമില്ല. പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndndsnn-2025-12-02-08-53-38.jpg)
പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെയാണ് യാത്ര. ഇടയ്ക്ക് മൂന്ന് സ്റ്റേഷനുകള്‍ - ജുമ്മാപട്ടി, വാട്ടര്‍പൈപ്, അമന്‍ ലോഡ്ജ്. ജുമ്മാപട്ടി റെയില്‍വേ സ്റ്റേഷന് സമീപം റോഡും റെയില്‍പ്പാളവും ഒന്നിക്കും. മുന്നോട്ട് പോകുമ്പോള്‍ വീണ്ടും രണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതാണ് മലഞ്ചെരുവുകളിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര. മലമുകളിലേക്ക് പാമ്പിനെ പോലെ ഇഴഞ്ഞിഴഞ്ഞ്, അതി മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള യാത്രയുടെ മനോഹാരിത വിവരണങ്ങള്‍ക്കപ്പുറമാണ്. നമുക്ക് ഏറ്റവും പരിചിതമായ ടോയ് ട്രെയിന്‍ ഒരുപക്ഷേ ഊട്ടിയിലെ പൈതൃക തീവണ്ടിയായിരിക്കും. നിരവധി സിനിമകളില്‍ ഈ ടോയ് ട്രെയിന്‍ കഥാപാത്രമായിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndndnsn-2025-12-02-08-54-13.jpg)
റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്ര കൂടുതല്‍ ദൈര്‍ഘ്യമേറിയതായിരിക്കും. എന്നാല്‍ ഇത്രയും സമയമെടുത്ത് കാഴ്ചകള്‍ ആസ്വദിച്ച് മല കയറുന്നതാണ് നല്ലത്. ചിന്നംവിളി ശബ്ദത്തെ അനുസ്മരിക്കുന്ന ഹോണടിയോടെ ട്രെയിന്‍ കട്ടപ്പുക തുപ്പി ഉയരങ്ങളിലേക്ക് നീങ്ങുന്നു.
നാരോ ഗേജിലെ ടോയ് ട്രെയിന്‍
ബ്രിട്ടീഷുകാര്‍ 19-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച റെയില്‍ പാളങ്ങളിലൂടെയാണ് ഈ ട്രെയിനുകള്‍ മല കയറുന്നതും ഇറങ്ങുന്നതും. അക്കാലത്തെ നിര്‍മ്മാണ വൈഭവം ഈ ട്രാക്കുകളില്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. നാരോ ഗേജില്‍ ഓടുന്ന ചെറിയ ട്രെയിനുകളായതിനാലാണ് ടോയ് ട്രെയിനുകള്‍ എന്നറിയപ്പെടുന്നത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുക എന്നതിലുപരി സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നതാണ് ഇത്തരം ട്രെയിന്‍ യാത്രകളുടെ ലക്ഷ്യം. പോകുന്ന വഴിയില്‍ പ്രകൃതിരമണീയമായ ചില സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളില്‍ ഇറങ്ങി ഫോട്ടോകളെടുക്കാനും സമയം ലഭിക്കും. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ നാരോ ഗേജ് പാതയ്ക്ക് 21 കിലോമീറ്റര്‍ നീളമുണ്ട്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വെള്ളച്ചാട്ടവുമൊക്കെ താണ്ടിയുള്ള ഈ ട്രെയിന്‍ യാത്ര പ്രകൃതി സ്നേഹിയായ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndnssnn-2025-12-02-08-54-44.jpg)
റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ വേണ്ടെന്നു വച്ചാല്‍, മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നും മല കയറാം. കുതിരപ്പുറത്തും എത്തിച്ചേരാം. ചുരം കയറുന്നത് മുതല്‍ മാതേരാന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. മണ്‍സൂണ്‍ ടൂറിസം അവിടെ എത്തിച്ചേര്‍ന്നാല്‍ പ്രകൃതി ഒരുക്കിയ സൗന്ദര്യം നമ്മെ ആകര്‍ഷിക്കുക മാത്രമല്ല, നമ്മെ അവിടെ തന്നെ തളച്ചിട്ടേക്കാം.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndndnnn-2025-12-02-08-55-09.jpg)
പശ്ചിമഘട്ടത്തിന്റെ മനംമയക്കുന്ന കാഴ്ചകളാണെങ്ങും. അറിയപ്പെടുന്ന പക്ഷി സങ്കേത കേന്ദ്രം കൂടിയാണ് മാതേരാന്‍. മുബൈ, പുനെ നഗരങ്ങളുടെ സമീപത്തായതുകൊണ്ട് തന്നെ മതേരാന്‍ മുംബൈക്കാര്‍ക്കു പ്രിയ ഹില്‍ സ്റ്റേഷനാണ്.
വാരാന്ത്യയാത്രകള്‍ക്ക് പറ്റിയ സ്ഥലമായ മാതേരന്‍, മഴക്കാല യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സ്ഥലം കൂടിയാണ്, പ്രത്യേകിച്ച് ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക്. ചര്‍ക്കോലെ തടാകമാണ് ഇവിടുത്തെ ഉല്ലാസത്തിനുള്ള മറ്റൊരു കേന്ദ്രം. കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടെയെത്തുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/02/menen-2025-12-02-09-08-50.jpg)
പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 2625 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മുംബയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുമാണ് ഈ പച്ചപ്പ് നിറഞ്ഞ പ്രദേശം. മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായിരിക്കാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണിവിടം. ധാരാളം പേര്‍ വാരാന്ത്യങ്ങളില്‍ മാതേരാനിലേക്ക് ട്രെയിന്‍ കയറാറുമുണ്ട്. കുന്നിന് മുകളിലെത്തിയാല്‍ അവിടെ 38 വ്യൂപോയിന്റുകളുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റിലുമുള്ള പ്രദേശവും നേരല്‍ ടൗണും കാണാനാകും.
/filters:format(webp)/kalakaumudi/media/media_files/2025/12/02/hdndndn-2025-12-02-09-03-02.jpg)
വ്യൂ പോയിന്റുകളിലൊന്നായ ലൂസ പോയിന്റില്‍ നിന്ന് നോക്കിയാല്‍ പ്രബല്‍ ഫോര്‍ട്ട് കാണാം. വണ്‍ ട്രീ ഹില്‍ പോയിന്റ്, ഹാര്‍ട്ട് പോയിന്റ്, മങ്കി പോയിന്റ്, പോര്‍ക്കുപൈന്‍ പോയിന്റ്, രാംബാഗ് പോയിന്റ് തുടങ്ങിയവയാണ് മറ്റ് വ്യൂ പോയിന്റുകള്‍. ഹില്‍സ്റ്റേഷനില്‍ പഴയകാല ബ്രിട്ടീഷ് വാസ്തുശില്‍പ്പ വിദ്യയുപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളും കാണാനാകും. നിരവധി ഹോട്ടലുകളും ബംഗ്ലാവുകളുമൊക്കെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/12/02/ndndnn-2025-12-02-08-55-41.jpg)
വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഏഷ്യയിലെ ഏക ഹിൽ
സ്റ്റേഷൻ മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നാണ് മാതേരാന്‍. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹില്‍ സ്റ്റേഷനുകളിലൊന്ന്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഏഷ്യയിലെ തന്നെ ഏറ്റവും മാലിന്യമുക്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണിത്.
റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. ടാര്‍ ചെയ്ത റോഡ് പ്രതീക്ഷിക്കരുത്. പേരിന് ഒരു വഴി മാത്രമാണുള്ളത്. മാതേരാന് അടുത്തുള്ള ദിണ്ടി പോയിന്റ് വരെ വാന്‍ സര്‍വീസ് ലഭ്യമാകും. ഇവിടെ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി നടപ്പാതയുണ്ട്. ഒരു മണിക്കൂര്‍ നടന്നാല്‍ ഹില്‍സ്റ്റേഷനിലെത്താം. മുകളിലെത്തിയാല്‍ യാത്രയ്ക്കായി കുതിരവണ്ടികളും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളും ലഭിക്കും. ഇതല്ലാതെ മറ്റ് വാഹനങ്ങള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനമില്ല. ഈ കാലത്തും 1000 രൂപയ്‌ക്കൊക്കെ താമസിക്കാവുന്ന അത്യാവശ്യം നല്ല ഹോട്ടലുകള്‍ ലഭ്യമാണിവിടെ.
/filters:format(webp)/kalakaumudi/media/media_files/2025/12/02/nrnennn-2025-12-02-08-56-08.jpg)
മാതേരാനിലെ ഗ്രാമീണരുടെ സത്യസന്ധത മറ്റൊരു പ്രത്യേകതയാണ്. കോവിഡിന്റെ ആരംഭത്തില്‍ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ അവിടെ കുടുങ്ങി പോയ ഒരുപാട് ട്രെയിനി വിദ്യാര്‍ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗ്രാമീണരും ആദിവാസികളും ആശ്രയമായത് വലിയ വാര്‍ത്തയായിരുന്നു. അവിടെ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കു മാസങ്ങളോളം ഭക്ഷണം നല്‍കിയതും ഗ്രാമീണരായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/02/mdnssnn-2025-12-02-08-56-38.jpg)
മഴക്കാലത്ത് മലനിരകള്‍ക്കിടയില്‍ നൂറുകണക്കിന് വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടും. മണ്‍സൂണ്‍ സമയത്ത് എത്തിപ്പെട്ടാല്‍ വല്ലാത്ത ഒരു അനുഭൂതിയാണ്, ആവോളം ആ ലഹരി നുകരാം. എഐ പോലും തോറ്റു പിന്‍മാറുന്ന പ്രകൃതി ദൃശ്യങ്ങള്‍. അതാണ് മാതേരന്‍ എന്ന ഹില്‍ സ്‌റ്റേഷനില്‍ എത്തിയാല്‍ നിങ്ങള്‍ കാണുക.മലനിരകള്‍ക്കിടയിലൂടെ ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പച്ചപ്പു നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വെള്ളച്ചാട്ടവുമൊക്കെ മുന്നിലേക്കു വരും.
ഇപ്പോഴിതാ മഴക്കാലം കഴിഞ്ഞതോടെ മാതേരനിലെ ടോയ് ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ ആറ് മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത് റായ്ഗഡിലെ നേരാല്‍ പട്ടണത്തിനും മാതേരന്‍ ഹില്‍ സ്റ്റേഷനും ഇടയിലുള്ള ഈ ടോയ് ട്രെയിന്‍ സര്‍വീസുകള്‍ യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/12/02/mdnsnn-2025-12-02-08-58-56.jpg)
പ്രകൃതിയുടെ മനോഹരമായ പനോരമിക് കാഴ്ചകളാണ് ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത്. കാടുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ മാതേരാൻ കാഴ്ചകൾ നടന്നും കുതിരപ്പുറത്തുമൊക്കെയായി ആസ്വദിക്കാം. 21 കിലോമീറ്ററാണ് നേരാല്‍-മാതേരന്‍ സ്ട്രച്ചിനുള്ളത്. പ്രതിദിനം ഓരോ സ്റ്റേഷനില്‍ നിന്നും രണ്ട് വീതം സര്‍വീസുകള്‍ ഉള്‍പ്പെടെ അങ്ങോട്ടുമിങ്ങോട്ടും നാല് സര്‍വീസുകളാണ് നടത്തുന്നത്. നേരലില്‍ നിന്ന് ആദ്യത്തെ ടോയ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ 8.50 നാണ്. രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ 10.25-നും. മാതേരനില്‍ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് 2.45നും വൈകിട്ട് നാലിനും ആണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/02/jfjjk-2025-12-02-09-00-55.jpg)
വനമേഖലയിലൂടെയും മലനിരകള്‍ക്കിടയിലൂടെയുമുള്ള ഈ യാത്ര ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ കാഴ്ചാനുഭവമാണ് സംഭാവന ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
