/kalakaumudi/media/media_files/2025/06/19/kocnooqqsk-2025-06-19-11-40-59.jpg)
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾ ഹിന്ദി നിർബന്ധമായും പഠിക്കണമെന്ന ഉത്തരവ് നീക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
പുതിയ ഉത്തരവ് പ്രകാരം ഏതൊരു ഇന്ത്യൻ ഭാഷയും മൂന്നാം ഭാഷയായി വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലീഷ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ ഇന്ത്യൻ ഭാഷകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും, ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾ അനാവശ്യമാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ പുതിയ വിദ്യാഭ്യാസ നയം (NEP) വീണ്ടും രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി മൂന്നാം ഭാഷയായി പഠിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ്. എന്നാൽ, ഭേദഗതി വരുത്തിയ ഉത്തരവിൽ, ഹിന്ദി സാധാരണയായി മൂന്നാം ഭാഷയായിരിക്കുമെന്നും, അത് നിർബന്ധമല്ലെന്നും പറയുന്നു.
ഒരു ക്ലാസിലെ 20 വിദ്യാർത്ഥികൾക്ക് ഹിന്ദി ഒഴികെ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിന് അവസരം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.