നോവൽ 'പുറംവായന'യ്ക്കുള്ളതല്ല; വിമർശനത്തിന് സാങ്കേതിക ജ്ഞാനം അനിവാര്യം: ആർ. രാജശ്രീ

"ഒരു നോവൽ സമ്പന്നമാകുന്നത് പ്രമേയപരമായ സൗന്ദര്യം കൊണ്ട് മാത്രമല്ല, അതിന്റെ ആഖ്യാന സൗകുമാര്യം കൂടിയാണ് അതിനെ പൂർണ്ണമാക്കുന്നത്. നിരൂപകർ ഇത്തരം സാങ്കേതിക വശങ്ങളിൽ അറിവുള്ളവരായിരിക്കണം." - ആർ. രാജശ്രീ

author-image
Shibu koottumvaathukkal
New Update
IMG-20260112-WA0021

മുംബൈ: ഉപരിപ്ലവമായ വായനയിലൂടെ ഒരു നോവലിനെ വിലയിരുത്തുന്ന പ്രവണത ശരിയല്ലെന്നും, രചനയുടെ സാങ്കേതിക വശങ്ങൾ കൂടി പരിഗണിച്ചാവണം വിമർശനങ്ങളെന്നും പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ. ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ വിഭാഗമായ 'അക്ഷര സന്ധ്യ'യുടെ പതിനൊന്നാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

​ഒരു ബൃഹത്തായ ക്യാൻവാസിൽ രചിക്കപ്പെടുന്ന നോവലുകൾ അതിന്റെ ഭാഷാപരമായ പ്രയോഗങ്ങൾ കൊണ്ടാണ് സമ്പന്നമാകുന്നത്. പ്രമേയപരമായ സൗന്ദര്യത്തിനൊപ്പം ആഖ്യാനത്തിലെ സൗകുമാര്യം കൂടി ചേരുമ്പോഴാണ് ഒരു കൃതി പൂർണ്ണതയിലെത്തുന്നത്. നിരൂപകർ ഇത്തരം സാങ്കേതിക സൂക്ഷ്മതകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

​കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'കല്യാണിയും ദാക്ഷായണിയും: രണ്ട് പെണ്ണുങ്ങളുടെ കത', 'ആത്രേയകം' എന്നീ പുസ്തകങ്ങളെ മുൻനിർത്തി വായനക്കാരുമായി അവർ സംവദിച്ചു. എഴുത്തുകാരിയുടെ വേറിട്ട രചനാശൈലിയും സ്ത്രീപക്ഷ കാഴ്ചപ്പാടുകളും ചർച്ചയിൽ സജീവമായി.

​നിരൂപകൻ സഞ്ജയ് പരിപാടികൾ നിയന്ത്രിച്ചു. സമാജം ഭാരവാഹികളായ കൃഷ്ണകുമാർ, വിശ്വനാഥൻ, പ്രേമൻ ഇല്ലത്ത്, അജിത് ശങ്കരൻ തുടങ്ങിയവർ സംവാദങ്ങളിൽ പങ്കെടുത്തു സംസാരിച്ചു. മുംബൈയിലെ സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരും നിരവധി സാഹിത്യപ്രേമികളും അക്ഷര സന്ധ്യയുടെ വാർഷികാഘോഷത്തിൽ പങ്കെടുത്തു..

mumbai Mumbai City