മുംബൈയില്‍ 20 കുട്ടികളെ ബന്ദികളാക്കിയ സിനിമാ സ്റ്റുഡിയോ ജീവനക്കാരനെ വെടിവച്ചുകൊന്നു

അതിനാടകിയമായ രീതിയിൽ ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു

author-image
Honey V G
New Update
mdmxmmx

മുംബൈ: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പൊലീസ് വെടിവച്ചുകൊന്നു. ഇയാള്‍ ബന്ദികളാക്കിയ 20 കുട്ടികളെ പൊലീസ് മോചിപ്പിച്ചു. മുംബൈയിലെ ആര്‍.എ. സ്റ്റുഡിയോയില്‍ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാള്‍ തടവിലാക്കിയത്. കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആര്‍.എ. സ്റ്റുഡിയോയില്‍ ഒഡീഷന് എത്തിയതായിരുന്നു കുട്ടികള്‍. 20 കുട്ടികളേയാണ് തടവിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ വീഡിയോ സന്ദേശത്തില്‍ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാന്‍ഡോകളും ക്വിക് റെസ്‌പോണ്‍സ് ടീമും വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ കാലില്‍ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ കുട്ടികളെ താന്‍തന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാള്‍ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.