/kalakaumudi/media/media_files/2025/06/21/ladeocofok-2025-06-21-16-55-15.jpg)
മുംബൈയിൽ ലോക്കൽ ട്രെയിനിലെ വനിതാ കമ്പാർട്മെന്റിൽ സ്ത്രീകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രംഗമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനിൽ സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടിയത്.
ചർച്ച് ഗേറ്റിൽ നിന്ന് വിരാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം.മുടിക്ക് കുത്തിപിടിച്ചും കരണം പുകച്ചും മുഷ്ടി ചുരുട്ടി തലയ്‌ക്കും മുതുകിനും തുരുതുരെ ഇടിച്ചുമായിരുന്നു ഇവരുടെ പരാക്രമം. ഇതിന്റെ വീഡിയോയാണ് ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തല്ല് കേസ് വൈറലാവുകയും ചെയ്തു.ഇതിൽ ഒരു സ്ത്രീക്ക് തലയ്ക്ക് സാരമായി പരിക്കേറ്റ് രക്തസ്രാവം ഉണ്ടാകുന്നത് വീഡിയോയിൽ നിന്നും വ്യക്തമാകുന്നു.
സ്ത്രീകൾ ജോലിക്കും മറ്റുമായി പോകുന്ന സമയത്ത് വനിതാ സ്പെഷ്യൽ ട്രെയിനിലായിരുന്നു അടിപിടി.വാതിലിന് സമീപത്ത് നിന്നാണ് ഒരുകൂട്ടം സ്ത്രീകൾക്ക് നടുവിൽ രണ്ടുപേർ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലർ ഇതിൽ ഇടപെടുന്നതും കാണാമായിരുന്നു. ഇരിപ്പിടത്തിനെ ചൊല്ലിയോ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണോ അടിപിടിയെന്ന കാര്യം വ്യക്തമല്ല.
പരാതിയൊന്നും ലഭിക്കാത്തനിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. അതേസമയം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണെന്നും ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പ്രതിനിധികൾ പറഞ്ഞു.
ഇതിൽ സാരമായി പരിക്കേറ്റ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിആർപി. ഈ സംഭവത്തിന്റെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർണ്ണയിക്കാൻ അന്വേഷണങ്ങൾ നടക്കുകയാണ്.