ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.
എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താനിലെ ഭീകരരുടെ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.
അതേസമയം, സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. എന്തുകൊണ്ടാണ് രണ്ട് സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തിൽ ഖാർഗെ ഉന്നയിച്ചു.
പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കുമെന്നും പ്രതിപക്ഷപാർട്ടികൾ സർവകക്ഷി യോഗത്തിൽ അറിയിച്ചു.