പാണ്ടുപാറയിലെ 130 കുടുംബങ്ങൾക്ക് പട്ടയത്തിന് വഴിയൊരുങ്ങുന്നു

അയ്യമ്പുഴ വില്ലേജിലെ 189 മുതൽ 197 വരെയും 200 മുതൽ 214 വരെയുമുള്ള സർവേ നമ്പർ റീസർവ്വേ നമ്പറുകൾ ബി.ടി.ആറിൽ സർക്കാർ വനം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അത് പിന്നീട് പുറമ്പോക്ക് എന്ന് മാറ്റി ഉത്തരവായിരുന്നു.

author-image
Shyam Kopparambil
New Update
efe

അങ്കമാലി: പതിറ്റാണ്ടുകളായി സ്വന്തം ഭൂമിയിൽ പട്ടയമില്ലാതെ കഴിഞ്ഞിരുന്ന അയ്യമ്പുഴ പാണ്ടുപാറയിലെ 130 ഓളം കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം. ഇവർക്കുള്ള പട്ടയം ഉടൻ നൽകും. സാങ്കേതിക തടസങ്ങളാൽ പട്ടയം ലഭിക്കാതെ ദുരിതത്തിലായിരുന്ന കുടുംബങ്ങൾക്കാണ് ഇപ്പോൾ പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത്. പാണ്ടുപാറ പ്രദേശത്ത് ഭൂരിഭാഗം താമസക്കാരുടേയും പട്ടയ അപേക്ഷകൾ പരിഗണിക്കപ്പെടാതെ കെട്ടിക്കിടക്കുകയായിരുന്നു. ഈ വിഷയം റോജി എം. ജോൺ എം.എൽ.എ റവന്യു വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത റവന്യു അസംബ്ലിയിൽ നിരവധി തവണ ഉന്നയിക്കുകയും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഇത് പ്രത്യേകമായി പരിശോധിക്കാൻ ലാൻഡ് റവന്യു കമ്മീഷണറോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. തുടർന്ന് കൈവശക്കാരിൽ നിന്ന് വ്യക്തിഗത അപേക്ഷകൾ കൈപ്പറ്റി. സ്ഥലത്തിന് സ്‌കെച്ച് മഹസ്സർ, പ്രൊഫോർമ റിപ്പോർട്ട്, അനുബന്ധ രേഖകൾ എന്നിവ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനകൾ നടത്തി നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

 

പട്ടയം കിട്ടിയാലും തീരില്ല പ്രശ്നം

അയ്യമ്പുഴ വില്ലേജിലെ 189 മുതൽ 197 വരെയും 200 മുതൽ 214 വരെയുമുള്ള സർവേ നമ്പർ റീസർവ്വേ നമ്പറുകൾ ബി.ടി.ആറിൽ സർക്കാർ വനം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അത് പിന്നീട് പുറമ്പോക്ക് എന്ന് മാറ്റി ഉത്തരവായിരുന്നു. ഈ സർവ്വേ നമ്പറുകളിലുള്ള കൈവശക്കാരുടെ സ്ഥലങ്ങൾ പരിശോധിച്ച് നിലവിലെ കൈവശം അനുസരിച്ച് സബ്ഡിവിഷൻ സർവേയും ചെയ്തിരുന്നു.

 

1969ലെ സർക്കാർ ഉത്തരവ് പ്രകാരം നിലവിലെ കൈവശക്കാരുടെ മുൻഗാമികൾക്ക് 3 ഏക്കറിൽ നിജപ്പെടുത്തി പതിച്ച് കൊടുക്കാൻ ഉത്തരവായിരുന്നു. എന്നാൽ റീസർവ്വേ സമയത്തെ പിശക് മൂലം പട്ടയം അനുവദിക്കുന്ന നടപടികൾ യഥാസമയം പൂർത്തീകരിച്ചില്ല.

2005 ലെ സർക്കാർ ഉത്തരവ് പ്രകാരം കാർഷിക ആവശ്യത്തിന് മലയോര പ്രദേശങ്ങളിൽ ഒരു ഏക്കർ വരേയും മറ്റ് പ്രദേശങ്ങളിൽ 50 സെന്റ് വരെയും കൈവശഭൂമിക്ക് പട്ടയം അനുവദിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം വന്നു. എന്നാൽ കുന്നിൻ പ്രദേശമായിട്ടും അയ്യമ്പുഴ അടക്കമുള്ളവയെ ഹിൽ ട്രാറ്റ് ആയിട്ടില്ല കണക്കാക്കിയിരിക്കുന്നത്.

 

50 സെന്റിൽ കൂടുതൽ കാർഷിക ആവശ്യത്തിനും 15 സെന്റിൽ കൂടുതൽ താമസ ആവശ്യത്തിനും പതിച്ച് നൽകാനിടയില്ല.

 

 

നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയുമെന്നും പാണ്ടുപാറ നിവാസികൾക്ക് പട്ടയം ലഭ്യമാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സമാനമായ രീതിയിൽ മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ കാടപ്പാറ, ഇല്ലിത്തോട്, മുളംങ്കുഴി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രമം തുടരും.

റോജി എം. ജോൺ

എം.എൽ.എ

ernakulamnews ernakulam Ernakulam News kochi