മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസ്: 12 പ്രതികളെയും വിട്ടയച്ചു

സ്‌ഫോടനത്തിന് 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹൈക്കോടതി വിധി വരുന്നത്. 2015 സെപ്റ്റംബര്‍ 30ന് മഹാരാഷ്ട്രയിലെ വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി അഞ്ചു പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു

author-image
Biju
New Update
mum

മുംബൈ: 2006 ജൂലൈ 11ന് മുംബൈ ലോക്കല്‍ ട്രെയിനുകളിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വിട്ടയച്ചു. അഞ്ചു പേര്‍ക്ക് വധശിക്ഷയും ഏഴു പേര്‍ക്ക്  ജീവപര്യന്തവും നല്‍കിയ വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ആറു മലയാളികള്‍ ഉള്‍പ്പെടെ 180 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടന പരമ്പരയില്‍ എഴുന്നൂറിലേറെപ്പേര്‍ക്കാണു പരുക്കേറ്റത്. 

സ്‌ഫോടനത്തിന് 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹൈക്കോടതി വിധി വരുന്നത്. 2015 സെപ്റ്റംബര്‍ 30ന് മഹാരാഷ്ട്രയിലെ വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി അഞ്ചു പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. പ്രതിയാക്കപ്പെട്ടവര്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ച് വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പറഞ്ഞു. 

''ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ശിക്ഷാവിധി റദ്ദാക്കുന്നു. ഇവര്‍ക്കെതിരെ മറ്റു കേസുകള്‍ ഇല്ലെങ്കില്‍ ജയില്‍മോചിതരാക്കണം. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു വിട്ടയയ്ക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കല്‍ ട്രെയിനിലെ സ്‌ഫോടനവുമായി ബന്ധമില്ലാത്തതാണ്. സ്‌ഫോടനത്തില്‍ ഉപയോഗിച്ച ബോംബുകള്‍ ഏതെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല''  കോടതി പറഞ്ഞു. 

11 മിനിറ്റിനുള്ളില്‍ ഏഴു ബോംബുകളാണ് മുംബൈയിലെ വിവിധ ലോക്കല്‍ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. പ്രഷര്‍ കുക്കറുകളിലാണ് ബോംബുകള്‍ വച്ചിരുന്നത്. ആദ്യത്തേത് 6.24നും അവസാനത്തേത് 6.35നുമാണ് പൊട്ടിത്തെറിച്ചത്. ലോക്കല്‍ ട്രെയിനുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരുന്നു അത്. ചര്‍ച്ച്‌ഗേറ്റില്‍നിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്‌മെന്റുകളിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍ വച്ചത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്‍ഡര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്കു സമീപമായാണ് സ്‌ഫോടനങ്ങളുണ്ടായത്.

 

mumbai