MCD seals 13 ‘illegal’ coaching centres after tragedy at Rau's IAS
ഡൽഹി: രാജേന്ദർ നഗറിൽ സിവിൽ സർവിസ് കോച്ചിങ് സെന്ററിലെ ബേസ്മെന്റിൽ വെള്ളംകയറി മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിന് പിന്നാലെ 13 ഐഎഎസ് കോച്ചിംഗ് സെൻ്ററുകളുടെ ബേസ്മെൻ്റുകൾ സീൽ ചെയ്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി).ശനിയാഴ്ച വൈകിട്ട് റാവുവിൻ്റെ ഐഎഎസ് സ്റ്റഡി റാവൂസ് കോച്ചിംഗ് സെൻ്ററിലെ ബേസ്‌മെൻ്റിലേക്ക് വെള്ളം കയറി ടാനിയ സോണി, ശ്രേയ യാദവ്,മലയാളിയായ നവീൻ ഡെൽവിൻ എന്നീ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ചതിന് പിന്നാലെയാണ് നടപടി.
ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ട്സ്, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്,ഈസ് ഫോർ ഐഎഎസ് തുടങ്ങീ കോച്ചിംഗ് സെൻ്ററുകളാണ് സീൽ ചെയ്തത്.
അതെസമയം വിദ്യാർഥികൾ മരിച്ച ബേസ്‌മെന്റ് ഫ്ലോർ പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ബേസ്മെന്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ്. എന്നാൽ ഇത് ലംഘിച്ചാണ് ഇവിടെ ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത്. ഇതുസംബന്ധിച്ച് ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലിസിന് കൈമാറി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എം.സി.ഡി അറിയിച്ചു.
അതേസമയം, അപകടമുണ്ടായ റാവൂസ് കോച്ചിംഗ് സെൻ്ററിന് മുന്നിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. കൃത്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാത്തതിനാലാണ് കോച്ചിങ് സെന്ററിലേക്ക് വെള്ളം കയറിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ കേസെടുത്തതിന്റെ എഫ്ഐആർ കോപ്പി ലഭ്യമാക്കുക, സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുക, മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നൽകുക, ബേസ്‌മെൻ്റിലെ ക്ലാസ് മുറികൾ, ലൈബ്രറികൾ തുടങ്ങിയവ പൂർണമായും അടച്ചു പൂട്ടുക എന്നിങ്ങനെയാണ് വിദ്യാർഥികൾ മുന്നോട്ട് വെക്കുന്ന ആവശ്യം.