/kalakaumudi/media/media_files/2025/05/04/XHgd7E9ZcxH4IgQ5b9Y6.jpg)
മുംബൈ: ഒൻപതാം വയസ്സിൽ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് മുംബൈയിൽ സ്ഥിരതാമസമാക്കിയ 27 വയസ്സുള്ള ബംഗ്ലാദേശി യുവതിയെ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചതിന് വഡാല ടിടി പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ ഇന്ത്യൻ രേഖകളുമായി ഷഹ്‌നാര അഫ്‌സാരി ഷെയ്ഖ് വഡാലയിൽ താമസിക്കുന്നതായി ഒരു ആഴ്ച്ച മുമ്പ് കണ്ടെത്തിയിരുന്നു.ടിടി പോലീസ് സ്റ്റേഷനിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ പട്രോളിംഗിനിടെയാണ് കേസ് പുറത്തുവന്നത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷം, താൻ ഒരു ബംഗ്ലാദേശി പൗരയാണെന്ന് ഷഹ്‌നാര സമ്മതിച്ചു.ബംഗ്ലാദേശിലെ ജഷോർ ജില്ലയിലെ മുദോളിയിൽ നിന്നുള്ള ഷഹ്നാര കുട്ടിക്കാലത്ത് അടുത്ത ബന്ധുവിനോപ്പമാണ് ഇന്ത്യയിലേക്ക് കടന്നത്.പിന്നീട് അഫ്സർ ഷെയ്ക്ക് എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും 2020 ൽ അഫ്സർ നിര്യാതനാവുകയും ചെയ്തു.ഇപ്പോൾ തന്റെ രണ്ട് ആൺ മക്കളോടൊപ്പം കോർബ മിത്തഗറിൽ താമസിക്കുന്നു.പച്ചക്കറികൾ വിറ്റാണ് ഷഹ്‌നാര ജീവിക്കുന്നത്.
അന്വേഷണത്തിനിടെ ഷഹ്‌നാര ആധാർ കാർഡും പാൻ കാർഡും വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി.ഈ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഷഹ്‌നാര തന്റെ രണ്ട് കുട്ടികൾക്കും ഇന്ത്യൻ പാസ്‌പോർട്ടുകൾ നേടി.ഈ രേഖകൾ ഉപയോഗിച്ച് അവർ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.അന്വേഷണം തുടരുകയാണ്.