ചിരാഗ് പസ്വാൻ, സ്മൃതി ഇറാനി, രാഹുൽ ഗാന്ധി, രാജ്‌നാഥ് സിങ്
ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 695 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ഉത്തർപ്രദേശിലെ 14ഉം മഹാരാഷ്ട്രയിലെ 13 ഉം മണ്ഡലങ്ങളിലും ബംഗാളിൽ ഏഴും ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിൽ അഞ്ചും ഝാർഖണ്ഡിൽ മൂന്നും ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് പോളിംഗ് നടക്കുന്നത്. ഇതോടൊപ്പം ഒഡിഷ നിയമസഭയിലേക്കുള്ള 35 മണ്ഡലങ്ങളിലെ വോട്ടെടുപ്പും നടക്കും.
റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്നും സ്മൃതി ഇറാനിയും ഇന്ന് ജനവിധി തേടുന്നു. രാജ്നാഥ് സിംഗ്, ചിരാഗ് പസ്വാൻ, ഒമർ അബ്ദുള്ള എന്നീ പ്രമുഖരും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ നാല് ഘട്ടങ്ങളിലായി 379 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ഇനി മെയ് 25, ജൂൺ 1 തീയ്യതികളിലായി ആറും ഏഴും ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ജൂൺ 4 നാണ് ഫലപ്രഖ്യാപനം.
അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. സുരക്ഷ ഏറ്റവും ശക്തമാക്കിയത് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് മണ്ഡലങ്ങളിലാണ്.