തെങ്കാശിയില്‍ ബസ് അപകടം, 6 പേര്‍ മരിച്ചു, 50 പേര്‍ക്ക് പരിക്ക്

മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു

author-image
Biju
New Update
tenkashi

തെങ്കാശി: തമിഴ്‌നാട് തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 

മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.