ഷിംല: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി.കോൺഗ്രസ് മുൻ എംഎൽഎമാരും രാജിവച്ച സ്വതന്ത്രരും ബിജെപിയിലേക്ക്.രാജിവച്ച ആറ് വിമത എംഎൽഎമാരും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.ഹിമാചലിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
ഹിമാചലിൽ സുഖ് വിന്ദർ സുഖു സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് ആരോപണം.സ്പീക്കറുടെ അയോഗ്യത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ചെന്ന് കോൺഗ്രസ് വിമതർ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്കാണ് ചേക്കേറുന്നത്.
കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന 3 സ്വതന്ത്ര എംഎൽഎമാർ കഴിഞ്ഞദിവസം രാജിവെച്ചതും ബിജെപി ക്യാമ്പ് ലക്ഷ്യം വെച്ചായിരുന്നു.ബിജെപി നേതൃത്വവുമായി ചർച്ചകൾ പൂർത്തിയാക്കി.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 6 സീറ്റ് നിലനിർത്തിയില്ലെങ്കിൽ ബിജെപിക്ക് നേട്ടമാകുകയും സുഖു സർക്കാർ താഴെ വീഴുകയും ചെയ്യും.
68 അംഗസംഖ്യയുള്ള ഹിമാചലിൽ ആറുപേരെ അയോഗ്യരും മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ നിലവിലെ അംഗബലം 59 ആണ്. കോൺഗ്രസിന്റെ അംഗസംഖ്യ 40 ൽ നിന്ന് 34 ആയി കുറഞ്ഞു.ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ സുരക്ഷിതമായി കോൺഗ്രസിന് ഭരണം നിലനിർത്താൻ കഴിയൂ.വിമതർ എല്ലാകാലത്തും തലവേദന ആകുന്ന ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടായാൽ ഉത്തരേന്ത്യയിൽ കൈപ്പിടിയിലുള്ള ഏക സംസ്ഥാനവും നഷ്ടമാകും. രാജിവച്ച സ്വതന്ത്ര എംഎൽഎമാരുടെ മണ്ഡലങ്ങളിലും ജൂൺ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടന്നേക്കും.