Israel Prime Minister Benjamin Netanyahu and indian prime minister Narendra Modi
ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തെത്തുടർന്ന് നിർമാണ മേഖല നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 6,000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവർ ഇസ്രായേലിലെത്തും.ഇസ്രായേലിലെ നിർമാണ മേഖല നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യ മുന്നിട്ടിറങ്ങിയത്. ഈ തൊഴിലാളികളെ "എയർ ഷട്ടിൽ" വഴി കൊണ്ടുപോകുമെന്നും അവരുടെ വരവ് സുഗമമാക്കുന്നതിന് ചാർട്ടർ ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുമെന്നും ഇസ്രായേൽ സർക്കാർ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് തൊഴിലാളികളെ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് അയക്കുന്നത്. ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ഇസ്രായേൽ സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനമന്ത്രാലയം, നിർമ്മാണ, ഭവന മന്ത്രാലയം എന്നിവയുടെ സംയുക്ത തീരുമാനത്തിൻ്റെ ഫലമായാണ് ഈ സംരംഭം എന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേലിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത് അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിന്നും(80,000 പേർ)ഗസ്സ മുനമ്പിൽ(17,000) നിന്നുമായിരുന്നു. എന്നാൽ ഒക്ടോബറിൽ യുദ്ധം തുടങ്ങിയതോടെ ഇതിൽ ഭൂരിഭാഗം ആളുകളുടെയും തൊഴിൽ പെർമിറ്റ് റദ്ദാക്കി.ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങൾ കൂടാതെ ചൈനയിൽ നിന്ന് 7,000 തൊഴിലാളികളും കിഴക്കൻ യൂറോപ്പിൽ നിന്ന് 6,000 തൊഴിലാളികളും ഇസ്രായേലിലേക്ക് എത്തിയിട്ടുണ്ട്. ഇസ്രായേലിലെ നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കരാറിന്റെ ഭാഗമായി കഴിഞ്ഞാഴ്ച ഇന്ത്യയിൽ നിന്ന് 64 നിർമാണ തൊഴിലാളികൾ ഇസ്രായേലിലെത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ഈ വിഷയം സംസാരിച്ചിരുന്നു.ഏതാണ്ട് 18,000 ഇന്ത്യൻ തൊഴിലാളികളാണ് ഇസ്രായേലിൽ ജോലി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയതിനു ശേഷം സുരക്ഷിതമല്ലെന്ന് കണ്ട് ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും മടങ്ങുകയായിരുന്നു.
.