/kalakaumudi/media/media_files/UuZmBBo47L8wV7PSituW.jpeg)
ന്യൂഡൽഹി: രാജ്യത്തിന്റെ 78–ാം സ്വാതന്ത്ര്യദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികൾ നാളത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളായെത്തും. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും.
അതേസമയം, ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്.