/kalakaumudi/media/media_files/2025/05/26/tMvDHBcHSZWo2BmJjSPI.webp)
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് മൈസൂര്‍ പാക്കിന്റെ പേരിലുള്ള പാക് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പൂരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൈസൂർ പാക്കിന്റെ മാത്രമല്ല മറ്റ് മധുരപലഹാരങ്ങളായ ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍ നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. പേരിൽ പോലും ഒരു പാക് ബന്ധം പ്രോത്സാഹിപ്പിക്കില്ല എന്നതായിരുന്നു കട ഉടമകളുടെ നിലപാട്.
എന്നാൽ കച്ചവടക്കാരുടെ ഈ നടപടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ്. നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ക്ക് തങ്ങളുടെ പിന്‍ഗാമികള്‍ കണ്ടുപിടിച്ച പലഹാരത്തിന്റെ പേര് മാറ്റിയതിനോട് കടുത്ത അതൃപ്തിയാണ് ഉള്ളതെന്നാണ് റിപ്പോർട്ട്.
‘എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളതുപോലെ മൈസൂര്‍ പാക്കിനുമുണ്ട്. അതില്‍ മാറ്റം വരുത്തുകയോ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. പഞ്ചസാര സിറപ്പ് എന്നർത്ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്നാണ് പാക്ക് ഉണ്ടായത്. മൈസൂരിലുണ്ടാക്കിയ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്. ഇതല്ലാതെ ആ പലഹാരത്തെ മറ്റൊന്നും വിളിക്കുന്നതില്‍ അർത്ഥമില്ല. ലോകത്ത് ആരെവിടെ പോയാലും ഈ പലഹാരം കണ്ടാല്‍ അത് മൈസൂര്‍ പാക്കാണെന്ന് തിരിച്ചറിയാനും ആ പേര് വിളിക്കാനും കഴിയണം. ആ പേര് മാറ്റാന്‍ ആര്‍ക്കും ഒരവകാശവുമില്ല.’- അദ്ദേഹം പറഞ്ഞു.