ലൈലാ ഖാൻ
മുംബൈ: നടി ലൈലാ ഖാനെയും കുടുംബത്തിലെ അഞ്ചു പേരെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ പർവേസ് ടക് കുറ്റക്കാരനെന്ന് കോടതി. കേസിൽ 14ന് വിധി പറയും. ലൈലയുടെ അമ്മ സെലീനയുടെ മൂന്നാമത്തെ ഭർത്താവാണ് പർവേസ് ടക്. സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. പർവേസ് ആദ്യം സെലീനയെയും പിന്നീട് ലൈലയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു.
പർവേസ് ആണ് അവസാനം ഇവരെ കണ്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ കശ്മീരിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തോടെ കുറ്റം സമ്മതിച്ചു. തുടർന്ന് 2012ൽ നടിയുടെ ഇഗത്പുരിയിലെ ഫാം ഹൗസിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. 40 സാക്ഷികളെയാണ് വിസ്തരിച്ചത്. 2011ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.