സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് 'യുദ്ധനടപടി'യായി കണക്കാക്കും; പാകിസ്ഥാന്‍

ഇന്ത്യന്‍ വിമാനക്കമ്പനികളെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി വഴി ഇനി സഞ്ചരിക്കാന്‍ അനുവദിക്കില്ല എന്നാണ് പാകിസ്ഥാന്റെ ഒരു പ്രധാന തീരുമാനം. വ്യോമാതിര്‍ത്തിയും വാഗ അതിര്‍ത്തിയും അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.

author-image
Biju
New Update
gfghg

ഇസ്ലാമാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്ത്യ പാകിസ്ഥാനെതിരെ വിവിധ നയതന്ത്ര നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പാകിസ്ഥാനില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ത്തു. തുടര്‍ന്ന് ഇന്ത്യയുടെ തീരുമാനങ്ങള്‍ക്ക് ബദലായി പാകിസ്താന്‍ ഇന്ത്യക്കെതിരെ സ്വീകരിക്കുന്ന നടപടികളും യോഗത്തില്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വിമാനക്കമ്പനികളെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി വഴി ഇനി സഞ്ചരിക്കാന്‍ അനുവദിക്കില്ല എന്നാണ് പാകിസ്ഥാന്റെ ഒരു പ്രധാന തീരുമാനം. വ്യോമാതിര്‍ത്തിയും വാഗ അതിര്‍ത്തിയും അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 'യുദ്ധനടപടി'യായി കണക്കാക്കും എന്നും പാകിസ്ഥാന്റെ ഉന്നതതല യോഗം പ്രഖ്യാപിച്ചു.

കൂടാതെ 2025 ഏപ്രില്‍ 30 മുതല്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ അംഗബലം നയതന്ത്രജ്ഞരും ജീവനക്കാരും ഉള്‍പ്പെടെ 30 ആയി കുറയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. സാര്‍ക്ക് വിസ ഇളവ് പദ്ധതി (എസ്വിഇഎസ്) പ്രകാരമുള്ള എല്ലാ വിസകളും നിര്‍ത്തിവയ്ക്കാനും വാക അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തിയിട്ടുള്ള ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ ഏപ്രില്‍ 30ന് മുമ്പ് തിരിച്ചു പോകണമെന്നും പാകിസ്ഥാന്‍ അറിയിച്ചു.

ഏപ്രില്‍ 30 നകം ഹൈക്കമ്മീഷനിലെ ഇന്ത്യന്‍ സൈനിക ഉപദേഷ്ടാക്കള്‍ രാജ്യം വിടണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ വഴി മൂന്നാം രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ അവിടെ നിന്നോ പോകുന്ന ചരക്കുകള്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവച്ചതായും മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.

kashmir attack today