/kalakaumudi/media/media_files/3SOYxgGN6l5b9o4VusQw.jpg)
BBC
ന്യൂഡൽഹി: ആദായനികുതി ലംഘനത്തിൻറെ പേരിൽ തുടർച്ചയായ നടപടി നേരിടേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി.ഇതിന്റെ ഭാഗമായി പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി.
ഇനി മുതൽ കലക്ടീവ് ന്യൂസ് റൂം വഴിയാകും ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നടക്കുക. ബി.ബി.സിയാണ് ഇക്കാര്യം അറിയിച്ചത്.അതെസമയം മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും ബി.ബി.സി അറിയിച്ചു.മാത്രമല്ല മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബി.ബി.സി വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള 'ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി കഴിഞ്ഞ ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് നരേന്ദ്രമോദി സർക്കാർ ബി.ബി.സിക്കെതിരെ തിരിഞ്ഞത്.തുടർന്ന് ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം കേന്ദ്രസർക്കാർ വിലക്കിയിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് വിവരിക്കുന്നതായിരുന്നു ഡോക്യുമെന്ററി.അതിനാൽ അത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെ ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ തുടർച്ചയായി കയറിയിറങ്ങി. മണിക്കൂറുകളോളം റെയ്ഡും വൻതുക പിഴയും ചുമത്തി. ഒരു വർഷമായിവ ഇത്തരത്തിൽ നടപടി തുടരുകയായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ന്യൂസ് റൂമുകൾ അടയ്ക്കാനുള്ള തീരുമാനത്തിലേയ്ക്ക് ബി.ബി.സി എത്തിയത്.
പുതിയതായി ആരംഭിക്കുന്ന കലക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികൾക്കായി ബി.ബി.സി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയിൽ സംപ്രേക്ഷണം ആരംഭിച്ചത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ബിബിസി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. ഇരുന്നൂറൂളം ജീവനക്കാരുണ്ടായിരുന്ന ബി.ബി.സിയുടെ ഇന്ത്യൻ ന്യൂസ് റൂം ബ്രിട്ടന് പുറത്തുള്ള സ്ഥാപനത്തിന്റെ വലിയ ന്യൂസ് റൂമായിരുന്നു.