Maharashtra Chief Minister Eknath Shinde with the deputy Chief Minister Ajit Pawar
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു പിന്നാലെ മഹായുതിയിൽ പൊട്ടിത്തെറി.എൻഡിഎയിൽ ഇരട്ട നീതിയാണെന്നും 'പക്ഷപാതം' കാണിക്കുന്നുവെന്നും ആരോപിച്ച് ശിവസേന ഷിൻഡെ പക്ഷം രംഗത്തെത്തി.എൻഡിഎയിൽ ഇരട്ട നീതിയാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഷിൻഡെ പക്ഷം രംഗത്തെത്തി. മന്ത്രിസഭയിൽ ശിവസേന ഷിൻഡെ പക്ഷത്തിനു അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. ഏക് നാഥ് ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തിയറിയിച്ചു.
എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ എൻഡിഎ ശിവസേനയെ തഴഞ്ഞുവെന്നാണ് പ്രധാന ആരോപണം.ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകി.ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്ക് കിട്ടിയില്ലെന്നും എംപി ശ്രീരംഗ് ബർനെ പറഞ്ഞു. എൻസിപിയ്ക്ക് ക്യാബിനറ്റ് പദവി കിട്ടാത്തതും അനീതിയെന്ന് ബർനെ പറഞ്ഞു.
ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്. എന്നാൽ ബിജെപിയ്ക്ക് നിരുപാധിക പിന്തുണയെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എം പി പറയുന്നു. ശിവസേനയിലെ പ്രതാപ് റാവു ജാദവിന് ആയുഷ് വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.