പടിഞ്ഞാന്‍ യുപിയില്‍ അഖിലേഷ് മാജിക്കോ?

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.പി ബി.ജെ.പി സഖ്യം തൂത്ത് വാരിയപ്പോഴും ചെറിയൊരു പ്രതിരോധം നടത്തിയ പ്രദേശമായിരുന്ന പടിഞ്ഞാറന്‍ യു.പി. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.ഡിയും ബി.എസ്.പിയും ചേര്‍ന്നതോടെ ദളിത്, മുസ്ലീം, ജാട്ട്, ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായ ഈ പ്രദേശത്ത് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിക്കൊപ്പം പിടിച്ച് നിന്നു. ബി.എസ്.പിക്ക് മൂന്ന് സീറ്റുകളും സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളിലും നേടാനായി.

author-image
Rajesh T L
New Update
AKHILESH

AKHILESH YADHAV

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ എണ്‍പത് മണ്ഡലങ്ങളില്‍ പടിഞ്ഞാറന്‍ യു.പി. പ്രദേശത്തുള്ള എട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.60.25 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. സഹാറന്‍പുര്‍, കൈരാന, മുസഫര്‍ നഗര്‍, ബിജ്‌നോര്‍, നഗീന, മൊറാദാബാദ്, രാംപൂര്‍, പിലിഭിത് എന്നീ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധി നിര്‍ണയം നടത്തിയത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.പി ബി.ജെ.പി സഖ്യം തൂത്ത് വാരിയപ്പോഴും ചെറിയൊരു പ്രതിരോധം നടത്തിയ പ്രദേശമായിരുന്ന പടിഞ്ഞാറന്‍ യു.പി. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.ഡിയും ബി.എസ്.പിയും ചേര്‍ന്നതോടെ ദളിത്, മുസ്ലീം, ജാട്ട്, ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായ ഈ പ്രദേശത്ത് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിക്കൊപ്പം പിടിച്ച് നിന്നു. ബി.എസ്.പിക്ക് മൂന്ന് സീറ്റുകളും സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളിലും നേടാനായി. എന്നാല്‍ ഇത്തവണ ആ സഖ്യങ്ങളൊന്നുമില്ല. ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആര്‍.എല്‍.ഡി ആകട്ടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ സഖ്യത്തിലായി. അതോടെ ഈ മേഖലയിലെ തിരഞ്ഞെടുപ്പിന്റെ ചിത്രമെല്ലാം മാറി മറിഞ്ഞുവെങ്കിലും വര്‍ദ്ധിച്ച പോരാട്ട വീര്യത്തിലാണ് സമാജ്വാദി പാര്‍ട്ടി ഇന്ത്യ മുന്നണിക്ക് വേണ്ടി ഇവിടെ രംഗത്തിറങ്ങിയിട്ടുള്ളത്.

സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടി കളത്തിലിറങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍നിന്ന് മത്സരിക്കുന്നത് അഞ്ച് പേരാണ്. ആദ്യമായാണ് അഖിലേഷിന്റെ കുടുംബത്തില്‍നിന്ന് ഇത്രയുംപേര്‍ മത്സരരംഗത്തിറങ്ങുന്നത്. എസ് പിയുടെ പരമ്പരാഗത മണ്ഡലങ്ങളില്‍നിന്നാണ് അഞ്ചുപേരും ജനവിധി തേടുന്നത്.

അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ ധര്‍മേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു കുടുംബാംഗങ്ങള്‍. മത്സരത്തില്‍നിന്ന് വിട്ടുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായിരുന്നു അഖിലേഷിന്റെ തീരുമാനം. എന്നാല്‍, പാര്‍ട്ടിക്ക് കൂടുതല്‍ ആവേശം പകരാന്‍ താന്‍ മത്സരരംഗത്തുണ്ടാകുന്നത് നല്ലതാണെന്ന വിലയിരുത്തലിലാണ് അദ്ദേഹം തീരുമാനം മാറ്റിയത്. കനൗജില്‍നിന്ന് അഖിലേഷ് മത്സരിക്കണമെന്ന് പാര്‍ട്ടി അണികള്‍ക്കിടയിലും ആവശ്യമുയര്‍ന്നിരുന്നു.

1998- മുതല്‍ എസ് പിയുടെ തട്ടകമായിരുന്ന കനൗജില്‍ 2000-മുതല്‍ 2009-വരെ അഖിലേഷ് ആയിരുന്നു എംപി. 2012-ല്‍ മുഖ്യമന്ത്രിയായതോടെ അഖിലേഷ് എംപി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഡിംപിള്‍ യാദവ് ഇവിടെ മത്സരിച്ച് ജയിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ ഡിംപിള്‍ ബിജെപിയുടെ സുബ്രത് പഥകിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എസ് പി. ഇത്തവണ ഇവിടെ തേജ്പ്രതാപ് യാദവിനെ മത്സരിപ്പിക്കാനാണ് എസ് പി ആദ്യം തീരുമാനിച്ചിരുന്നത്.

മുലായം സിംഗ് യാദവും കുടുംബാംഗങ്ങളും മാറിമാറി മത്സരിച്ചു ജയിച്ചുപോന്ന മെയിന്‍പുരിയില്‍, 2022-ല്‍ മുലായത്തിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാവ് വിജയിച്ചിരുന്നു. ഇത്തവണയും ഡിംപിള്‍ തന്നെയാണ് ഇവിടെനിന്ന് മത്സരിക്കുന്നത്. ബിജെപിയുടെ ജയ്വീര്‍ സിംഗ് ആണ് ഡിംപിളിന്റെ എതിരാളി.

എസ് പി നേതാക്കളില്‍ പ്രമുഖനും മുലായത്തിന്റെ കുടുംബാംഗവുമായ ധര്‍മേന്ദ്ര യാദവ് അസംഗഡില്‍നിന്ന് ജനവിധി തേടുന്നു. ആദ്യം അദ്ദേഹത്തിന് ബദൗന്‍ സീറ്റാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് അസംഗഡ് സീറ്റിലേക്ക് മാറ്റുകയായിരുന്നു. 2019-ല്‍ അഖിലേഷ് യാദവ് ജയിച്ച മണ്ഡലമാണ് അസംഗഡ്. 2022-ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അഖിലേഷ്, ഇരട്ട പദവി വഹിക്കാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ രാജിവച്ചപ്പോള്‍ അസംഗഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര യാദവ് ബിജെപിയുടെ ദിനേശ് ലാല്‍ യാദവിനോട് 8,679 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റു. ഇത്തവണയും ദിനേശ് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായം സിംഗ് യാദവിന്റെ സഹോദരന്‍ അഭയ് റാം യാദവിന്റെ മകനാണ് ധര്‍മേന്ദ്ര.

ആദിത്യ യാദവാണ് മുലായം കുടുംബത്തില്‍നിന്ന് മത്സരിക്കുന്ന മറ്റൊരാള്‍. മുപ്പത്തിയഞ്ചുകാരനായ ആദിത്യ, മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ മകനാണ്. ബദൗനില്‍ നിന്നാണ് ആദിത്യ കന്നിയങ്കത്തിന് ഇറങ്ങുന്നത്. ബിജെപി ഇവിടെ കളത്തിലിറക്കുന്നതും പുതുമുഖത്തെയാണ്. ദുര്‍വിജയ് സിംഗ് ഷാഖ്യയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായത്തിന്റെ ബന്ധു റാം ഗോപാല്‍ യാദവിന്റെ മകന്‍ മുപ്പത്തിനാലുകാരനായ അക്ഷയ് യാദവാണ് യാദവ് കുടുംബത്തില്‍നിന്ന് മത്സര രംഗത്തുള്ള അടുത്ത നേതാവ്. ഫിറോസാബാദ് മണ്ഡലത്തില്‍നിന്നാണ് അക്ഷയ് മത്സരിക്കുന്നത്. 2014-ല്‍ ഈ മണ്ഡലത്തില്‍ വിജയിച്ച അക്ഷയ്, 2019-ല്‍ പരാജയപ്പെട്ടിരുന്നു.

എങ്കിലും സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാംപൂരില്‍ അവിടത്തെ പഴയകാല പ്രതാപിയും മുലായം സിംഗിന്റെ അടുത്ത അനുയായിയും ആയിരുന്ന അസം ഖാനും അഖിലേഷ് യാദവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബി.ജെ.പിക്ക് ഗുണകരമായി മാറുമെന്നാണ് പലരും കരുതുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഇമാമായ മൗലാന മൊഹീബുള്ള നാദ്‌നിയെ രാംപൂരില്‍ മത്സരിപ്പിക്കാനുള്ള അഖിലേഷിന്റെ തീരുമാനം അസംഖാനെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായിയായ അസീം രാസയുടെ സ്ഥാനാര്‍ത്ഥിത്വം അഖിലേഷ് നിരസിച്ചതോടെ പാര്‍ട്ടിക്കകത്ത് ആഭ്യന്തര യുദ്ധം രൂക്ഷമാണ്.

2022-ല്‍ രാംപൂര്‍ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി വിജയിച്ചതിനെ ബി.ജെ.പി നേതാവ് ഘനശ്യാം സിംഗ് ലോധി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. ഈ അവസരം മുതലെടുത്ത് ബി.എസ്.പി സീഷന്‍ ഖാനെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരികയും അസംഖാന്റെ അനുയായികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഇത്തവണ രണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുന്നതിനിടെ വിജയിച്ച് പോകാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

 

BJP UP SAMAJWADI PARTY loksabha elelction 2024 akhileshyadhav indianelection