ഡൽഹിയിൽ ഉപഭോക്താക്കൾ റിട്ടേൺ ചെയ്യുന്ന വസ്തുക്കൾ അടിച്ചുമാറ്റിയിരുന്ന ഡെലിവറി ബോയ് പിടിയിൽ. 22 കാരനായ കിഷൻ എന്ന ആമസോൺ ഡെലിവറി ജീവനക്കാരനാണ് അറസ്റ്റിലായത്. ഉപഭോക്താക്കൾ റിട്ടേൺ ചെയ്യുന്ന വസ്തുക്കൾക്ക് പകരം ആമസോൺ വെയർ ഹൗസിലേക്ക് ഇയാൾ നൽകിയത് പാഴ് വസ്തുക്കളായിരുന്നു. ചെരുപ്പുകൾ മുതൽ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ ഇയാൾ അടിച്ചുമാറ്റിയിരുന്നു. വളരെക്കാലമായി തന്നെ സമാനരീതിയിലുള്ള തട്ടിപ്പ് കിഷൻ നടത്തിവരികയായിരുന്നു.
ഉപഭോക്താക്കൾ റിട്ടേൺ നൽകിയ വസ്തുക്കൾ തിരിച്ചെടുത്ത ശേഷം അവയിൽ നിന്ന് സാധനങ്ങൾ എടുത്ത് മാറ്റി പഴയ വസ്തുക്കൾ വച്ചാണ് 22കാരൻ തിരികെ വെയർ ഹൗസിലെത്തിച്ചിരുന്നത്. ചെറിയ വസ്തുക്കളിൽ പലപ്പോഴായി ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ വിലകൂടിയ ടാബ്ലെറ്റ് റിട്ടേൺ ചെയ്യുന്ന അവസരത്തിലും ഇതേ തട്ടിപ്പ് പിന്തുടർന്നതോടെയാണ് ജീവനക്കാരൻ പിടിയിലാകുന്നത്. ടാബ്‌ലെറ്റ് റിട്ടേൺ ചെയ്തപ്പോൾ ഇയാൾ നടത്തിയ കള്ളത്തരം വെയർ ഹൗസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഡൽഹിയിലെ ദാബ്രിയിലെ വിജയ് എൻക്ലേവിൽ താമസിച്ചുവന്നിരുന്ന ഇയാളെ സിസിടിവി ദൃശ്യങ്ങളിലൂടേയും ഫോൺ ട്രാക്ക് ചെയ്തുമാണ് ഉത്തംനഗറിലെ രാജാപുരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2023 മുതൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് ഇയാൾ നടത്തിയതായി കണ്ടെത്തിയത്. മോഷ്ടിച്ച ടാബ്ലെറ്റും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തി. വിലയേറിയ മൂന്ന് വാച്ചുകൾ, രണ്ട് ജോഡി ചെരിപ്പുകൾ, ഷൂസുകൾ, 22 ടീഷർട്ടുകൾ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് ഡെലിവറി പാക്കറ്റുകളിൽ കണ്ടെത്തിയത്. 38 ഇടപാടുകളിലാണ് 22കാരൻ തട്ടിപ്പ് കാണിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.