നക്‌സലൈറ്റുകള്‍ അവസാനിക്കും വരെ പോരാട്ടം നിര്‍ത്തില്ല: അമിത്ഷാ

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് നക്‌സലൈറ്റുകള്‍ വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും, സ്‌കൂളുകളും ആശുപത്രികളും അടച്ചുപൂട്ടിയെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താന്‍ അനുവദിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.

author-image
Biju
New Update
AMIT SHAH

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നക്‌സലിസത്തിനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്‌സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഛത്തീസ്ഗഡിലെ കരെഗുട്ടാലു കുന്നില്‍ അടുത്തിടെ വിജയകരമായി നടത്തിയ 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്'-ല്‍ പങ്കെടുത്ത സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, ഛത്തീസ്ഗഡ് പൊലീസ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, കോബ്ര ഉദ്യോഗസ്ഥര്‍ എന്നിവരെ അഭിനന്ദിക്കാനായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കരെഗുട്ടാലു കുന്നില്‍ വെച്ച് നടന്ന ഏറ്റവും വലിയ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായ 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' വിജയിപ്പിച്ചതിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റിന്റെ ധീരത നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അധ്യായമായി ഓര്‍മ്മിക്കപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. 'എല്ലാ നക്‌സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ മോദി സര്‍ക്കാര്‍ വിശ്രമിക്കില്ല,' അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നമ്മള്‍ ഇന്ത്യയെ നക്‌സല്‍ മുക്തമാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൂടും, ഉയരവും, ഓരോ ചുവടിലുമുള്ള ഐഇഡി സ്‌ഫോടകവസ്തുക്കളുടെ അപകടസാധ്യതയും ഉണ്ടായിരുന്നിട്ടും, സുരക്ഷാ സേന ഉന്നതമായ മനോവീര്യത്തോടെ ഓപ്പറേഷന്‍ വിജയിപ്പിക്കുകയും നക്‌സലൈറ്റുകളുടെ ബേസ് ക്യാമ്പ് തകര്‍ക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡ് പൊലീസ്, സിആര്‍പിഎഫ്, ഡിആര്‍ജി, കോബ്ര സേനാംഗങ്ങള്‍ കരെഗുട്ടാലു കുന്നിലെ നക്‌സലൈറ്റുകളുടെ മെറ്റീരിയല്‍ ഡമ്പും സപ്ലൈ ചെയിനും ധീരമായി നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് നക്‌സലൈറ്റുകള്‍ വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും, സ്‌കൂളുകളും ആശുപത്രികളും അടച്ചുപൂട്ടിയെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താന്‍ അനുവദിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. 

നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ഫലമായി പശുപതിനാഥ് മുതല്‍ തിരുപ്പതി വരെയുള്ള പ്രദേശത്തെ 6.5 കോടി ജനങ്ങളുടെ ജീവിതത്തില്‍ പുതിയ പ്രഭാതമുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. 2026 മാര്‍ച്ച് 31നകം നക്‌സലിസം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ ആവര്‍ത്തിച്ചുറപ്പിച്ചു. നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

amit shah