കശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

രാത്രി വൈകിയാണ് മലയാളിയും ഉള്‍പ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോയത്. കുടുംബാംഗങ്ങള്‍ സുരക്ഷതരാണെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

author-image
Biju
Updated On
New Update
dff

ശ്രീനഗര്‍: കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും. ഇടപ്പള്ളി സ്വദേശി നാരായണ മേനോന്റെ മകന്‍ എന്‍ രാമചന്ദ്രനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. വിനോദസഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്നതാണ് ഇദ്ദേഹമെന്നാണ് സൂചന. നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രാത്രി വൈകിയാണ് മലയാളിയും ഉള്‍പ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോയത്. കുടുംബാംഗങ്ങള്‍ സുരക്ഷതരാണെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ഇടപ്പള്ളി മോഡേണ്‍ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

കൊച്ചിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍. വിനയുടെ കല്യാണം ഏപ്രില്‍ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നര്‍വാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവല്‍ കണ്‍സഷനോടെ കശ്മീരില്‍ യാത്ര വന്നതായിരുന്നു ബിഹാര്‍ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയല്‍ ഓഫിസില്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. 

ഇവരെ കൂടാതെ രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്.  ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമിത് ഷാ രാത്രിയോടെ ശ്രീനഗറിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതലയോഗം ചേര്‍ന്നു.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.''  അമിത് ഷാ അറിയിച്ചു.

അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

 

kashmir attack today