തമിഴ്‌നാട്ടില്‍ വാഹന രജിസ്‌ട്രേഷന്‍ പാര്‍ക്കിംഗ് സ്ഥലമുണ്ടെങ്കില്‍ മാത്രം

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാന്‍ പാര്‍ക്കിംഗ് സ്ഥലമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നതാണ് പുതിയ നയം. ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ നയത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

author-image
Biju
New Update
r

ചെന്നൈ: പാര്‍ക്ക് ചെയ്യാന്‍ സ്ഥമുള്ളവര്‍ക്ക് മാത്രം വാഹനം വാങ്ങാന്‍ അനുമതി നല്‍കുന്ന നയവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ, കാഞ്ചീപുരം, താംബരം, ആവഡി കോര്‍പറേഷനുകളും 12 മുനിസിപ്പാലിറ്റികളും 13 നഗര പഞ്ചായത്തുകളും 22 പഞ്ചായത്ത് യൂണിയനുകളും ഒരു സ്‌പെഷല്‍ ഗ്രേഡ് നഗര പഞ്ചായത്തും അടങ്ങുന്ന 5,904 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മെട്രോപ്പൊലിറ്റന്‍ പ്രദേശത്തിനാണ് പുതിയ പാര്‍ക്കിംഗ് നയം പ്രാവര്‍ത്തികമാവുക. 

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാന്‍ പാര്‍ക്കിംഗ് സ്ഥലമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നതാണ് പുതിയ നയം. ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ നയത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഇതോടെ നയം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഭവന നഗര വികസന വകുപ്പിന്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. 2022ലെ സെന്‍സസ് പ്രകാരം ചെന്നൈയില്‍ 92 ലക്ഷം വാഹനങ്ങളുണ്ട്. ഇവയില്‍ മൂന്നിലൊന്നിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തമായി പാര്‍ക്കിംഗ് സ്ഥലമില്ലാത്തവരാണ്. 

ഇവര്‍ വാഹനങ്ങള്‍ വഴിയോരങ്ങളില്‍ നിര്‍ത്തിയിടുകയാണ് പതിവ്. ഇത്തരം പാര്‍ക്കിംഗ് ഗതാഗത തടങ്ങള്‍ക്കും സമീപവാസികള്‍ക്ക് ശല്യത്തിനും കാരണമാകുന്നുവെന്ന വിലയിരുത്തലാണ് പുതിയ നയ രൂപീകരണത്തിന് കാരണമായിട്ടുള്ളത്. 

പാര്‍ക്കിംഗ് ക്രമീകരണത്തിന് ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക സമിതി രൂപീകരിക്കും. സമിതിക്കായിരിക്കും മേല്‍നോട്ട ചുമതല. പാര്‍ക്കിംഗ്  ആപ്പും വെബ്‌സൈറ്റും വഴി സ്ഥല ലഭ്യതയും പാര്‍ക്കിംഗ്  നിരക്കും തല്‍സമയം ലഭ്യമാക്കും. 

പാര്‍ക്കിംഗ്  നിരക്കായി ലഭിക്കുന്ന വരുമാനം നഗര ഗതാഗത ഫണ്ടായി ഉപയോഗിക്കുമെന്നും നയം വ്യക്തമാക്കുന്നത്. റോഡില്‍നിന്നു മാറിയുള്ള സ്ഥലങ്ങള്‍ പാര്‍ക്കിംഗിനായി സ്വകാര്യ ഏജന്‍സികള്‍ക്ക് വാടകയ്ക്കു നല്‍കാനും പദ്ധതിയുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ക്കിംഗ്  വികസന ഫീ ഈടാക്കാനും നിര്‍ദേശമുണ്ട്.

 

tamilnadu