'നീതി നടപ്പാക്കി'യെന്ന് സൈന്യം; 'ഭാരത് മാതാ കീ ജയ്' എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്'

ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 'ഭാരത് മാതാ കീ ജയ്' എന്ന് കുറിച്ചു.

author-image
Anitha
New Update
jdhksannsac

പഹല്‍ഗാമിന്‍റെ നെ‍ഞ്ചിലേറ്റ മുറിവിന് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യയുടെ മറുപടി. നീതി നടപ്പാക്കിയെന്നായിരുന്നു തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 'ഭാരത് മാതാ കീ ജയ്' എന്ന് കുറിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടി യഥാസമയം, ഔദ്യോഗിക വസതിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീക്ഷിച്ചു.

പിയുഷ് ഗോയല്‍,  യോഗി ആദിത്യനാഥ് എന്നിങ്ങനെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സൈന്യത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. ജയ് ഹിന്ദ്, ജയ് ഹിന്ദ് കി സേന എന്നായിരുന്നു യോഗിയുടെ ട്വീറ്റ്. പ്രതിപക്ഷ നേതാക്കളും സൈനിക നടപടിയെ പിന്തുണച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറിച്ചു. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം അറിയിച്ചു.  ഒരു  ഭീകരവാദത്തിനും വിഘടനവാദത്തിനും ഈ മണ്ണില്‍ സ്ഥാനമില്ലെന്നും ധീരരായ സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും തേജസ്വി യാദവ് കുറിച്ചു. എല്ലാത്തരത്തിലുള്ള ഭീകരവാദത്തെയും ഉന്‍മൂലനം ചെയ്യണമെന്നായിരുന്നു ആദിത്യ താക്കറെ എക്സില്‍ കുറിച്ചത്.

പാക്കിസ്ഥാനിലെയും പാക് അധീനകശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതായി സൈന്യം ഔദ്യോഗിക സ്ഥിരീകരണവും നടത്തി. ' 'ലക്ഷ്യകേന്ദ്രീകൃതമായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തി. പാക്കിസ്ഥാന്‍റെ ഒരു സൈനിക കേന്ദ്രവും ആ ലക്ഷ്യത്തില്‍ ഉണ്ടായിരുന്നില്ല. കൃത്യമായി തിരഞ്ഞെടുത്ത ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പഹല്‍ഗാമിലുണ്ടായ മനുഷ്യത്വരഹിതമായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. 25 ഇന്ത്യക്കാരുടെയും ഒരു നേപ്പാള്‍ പൗരന്‍റെയും ജീവനാണ് അന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്'. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടി ശിക്ഷ ഉറപ്പാക്കുമെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

india pakisthan