ഡോ. മന്‍മോഹന്‍ സിംഗിന്റെ ചിതാഭസ്മം യമുനയിലൊഴുക്കി കുടുംബം

നിമഞ്ജനത്തിന് ശേഷം ഗുരുദ്വാരയില്‍ ശബാദ് കീര്‍ത്തനം (ഗുരു ഗ്രന്ഥ് സാഹിബിന്റെ സംഗീത പാരായണം), പാത്ത് (ഗുര്‍ബാനി പാരായണം), അര്‍ദാസ് എന്നിവ ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ നടത്തി

author-image
Punnya
New Update
manmohan singh

ഡോ. മന്‍മോഹന്‍ സിംഗിന്റെ ചിതാഭസ്മം ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനഘട്ടില്‍ നിമഞ്ജനം ചെയ്യുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്.  ചിതാഭസ്മം നേരത്തെ ഗുരുദ്വാര മജ്നു കാ തില സാഹിബില്‍ എത്തിച്ചിരുന്നു. നിമഞ്ജനത്തിന് ശേഷം
ഗുരുദ്വാരയില്‍ ശബാദ് കീര്‍ത്തനം (ഗുരു ഗ്രന്ഥ് സാഹിബിന്റെ സംഗീത പാരായണം), പാത്ത് (ഗുര്‍ബാനി പാരായണം), അര്‍ദാസ് എന്നിവ ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ശനിയാഴ്ച ഡല്‍ഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ഇന്ന് രാവിലെ മൃതദേഹത്തിന് സമീപം പുഷ്പചക്രം അര്‍പ്പിച്ച് അന്തിമോപചാരം അര്‍പ്പിച്ചു. വിഐപി ഘട്ടില്‍ സിഖ് ആചാരപ്രകാരമായിരുന്നു അന്ത്യകര്‍മങ്ങള്‍.  ചന്ദനത്തടികളില്‍ തീര്‍ത്ത ചിതയിലാണ് മന്‍മോഹന്‍ സിങിന്റെ മൃതദേഹം വച്ചിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Ashes Manmohan Singh family