/kalakaumudi/media/media_files/p0s0VHuuM26eW3km1oKT.jpeg)
ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടുവെന്ന് ആം ആദ്‌മി പാർട്ടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതെന്നും, തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണ് ആക്രമണമെന്നും എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും എഎപി പങ്കുവെച്ചിട്ടുണ്ട്.തോൽവി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കെജ് രിവാളിനെ ആക്രമിക്കാൻ ഗുണ്ടകളെ നിയോഗിച്ചു എന്ന അടിക്കുറിപ്പോടുകൂടിയാണ് എഎപി വീഡിയോ പങ്കുവെച്ചത്. "തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി പ്രവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാളിനെ ഇഷ്‌ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും പ്രചാരണം നടത്താൻ കഴിയാത്തവിധം ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ബിജെപിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കെജ്‌രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ലെന്നും, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്ക മറുപടി നൽകുമെന്നും ആം ആദ്‌മി പോസ്റ്റിൽ പങ്കുവെച്ചു". കൂടാതെ, വാഹനവ്യൂഹത്തിന് സമീപത്തായി ആളുകൾ കരിങ്കൊടി വീശുന്നതും വിഡിയോയിൽ കാണാം. അതേസമയം, കെജ്‌രിവാളിൻ്റെ വാഹനം രണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നുവെന്നാണ് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുടെ ആരോപണം. തോൽവി മുന്നിൽ കണ്ടപ്പോൾ കെജ്‌രിവാൾ ആളുകളുടെ ജീവൻ മറന്നുവെന്നും, അപകടം സംഭവിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രവേഷ് വർമ കുറിച്ചു. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് ന്യൂ ഡൽഹി മണ്ഡലത്തിൽ നടക്കാനിരിക്കുന്നത്.